സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; ടിപിആര്‍ 15ന് മുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

രോഗസ്ഥിരീകരണ കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: രോഗ സ്ഥിരീകരണനിരക്ക് കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി. ടിപിആര്‍ പതിനഞ്ചിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ചില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായി പുനഃക്രമീകരിച്ചു. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള എ വിഭാഗം സ്ഥലങ്ങളിലാണ് ഇനി മുതല്‍ സാധാരണനിലയിലുള്ള പ്രവര്‍ത്തനം. നേരത്തെ ഇത് ആറായിരുന്നു. അഞ്ചുമുതല്‍ പത്തുവരെ സെമിലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളായിരിക്കും. ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് ഇതിന്റെ പരിധിയില്‍ വരിക. പത്തുമുതല്‍ പതിനഞ്ച് വരെ ലോക്ക്ഡൗണ്‍. നേരത്തെ ഇത് യഥാക്രമം ആറുമുതല്‍ 12 വരെയും 12 മുതല്‍ 18 വരെയുമായിരുന്നു. നേരത്തെ ടിപിആര്‍ 18ന് മുകളിലുള്ള ഡി വിഭാഗം പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത് 15ന് മുകളിലാക്കി.  ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി  വിഭാഗത്തില്‍  ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ  സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും  സിയിലെ  സര്‍ക്കാര്‍ ഓഫീസുകള്‍ 50  ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളാണ് എ വിഭാഗം. 

എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡി യില്‍ 175  എന്നിങ്ങനെയാണ് ടിപിആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ചത്. 

എ, ബി എന്നീ  വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക്  ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്.  വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍  കുടുതല്‍ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും  ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും  അനുസരിച്ച് വിനോദ സഞ്ചാര  മേഖലകളിലെ  താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം.

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാല്‍ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച്  ആലോചിക്കു. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. 
എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.  കാസര്‍കോട്ടേ ആദിവാസി മേഖലയിലെ  രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക ഇടപെടലിന് നിര്‍ദ്ദേശിച്ചു.  

താല്‍ക്കാലിക ജീവനക്കാരെ  ഈ ഘട്ടത്തില്‍  പിരിച്ചു വിടാന്‍ പാടില്ല എന്ന നിര്‍ദ്ദേശം എല്ലാവരും കര്‍ശനമായി പാലിക്കണം.  പ്രവാസികള്‍ക്കുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.  

മെഡിക്കല്‍ കോളേജുകള്‍ തുറന്നിട്ടുണ്ട് അവിടങ്ങളിലെ  ഭക്ഷണ ശാലകളടക്കം  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്താന്‍  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com