കുമളി: സംസ്കാര ചടങ്ങുകൾക്കിടയിൽ ജീവന്റെ തുടിപ്പു കണ്ടെത്തിയതോടെ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞ് മരിച്ചു. തമിഴ്നാട്ടിലെ പെരിയകുളത്താണ് കഴിഞ്ഞ ദിവസം സംസ്കാര സമയത്തു കുഞ്ഞിനുള്ളിലെ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12നാണു മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുഞ്ഞിനായി തയാറാക്കിയ അതേ കുഴിയിൽ സംസ്കാരം നടത്തി. തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് പെൺകുഞ്ഞിനു ജന്മം നൽകിയത്.
ഗർഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം. 700 ഗ്രാം ആയിരുന്നു കൂട്ടിയുടെ തൂക്കം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതർ പിളവൽ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിച്ചു. മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തുവിട്ടു.
വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റിൽ നിന്നെടുത്തു സംസ്കാര ശുശ്രൂഷയ്ക്കു ശേഷം പെട്ടി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കുഞ്ഞിക്കൈകൾ ചലിച്ചത്. ആശുപത്രിയിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് തേനി മെഡിക്കൽ കോളജ് ഡീൻ ഡോ. ബാലാജി നാഥൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ