ഓണക്കിറ്റില്‍ ചോക്‌ളേറ്റും വെളിച്ചെണ്ണയും സേമിയവും, 13 ഇനങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് സപ്ലൈകോ; ഒരു കിറ്റിന്  469.70 രൂപ ചെലവ്

ഓണത്തോടനുബന്ധിച്ച് റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍. പഞ്ചസാര, വെളിച്ചെണ്ണ, സേമിയം ഉള്‍പ്പെടെ 13 ഇനങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് ഓണക്കിറ്റ് വിതരണത്തിന്റെ ചുമതല വഹിക്കുന്ന സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു. കുട്ടികള്‍ക്ക് ഓണസമ്മാനം എന്ന നിലയില്‍ ചോക്ളേറ്റും ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്. 

86 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. കിറ്റ് ഒന്നിന് 469.70 രൂപ ചെലവ് വരുമെന്നാണ് സ്‌പ്ലൈകോ പ്രതീക്ഷിക്കുന്നത്. മൊത്തം 
408 കോടി രൂപ ചെലവ് വരുമെന്നും സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു. രാവിലെ സ്പെഷല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓണക്കിറ്റിലെ ഇനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ വീടു നിര്‍മ്മാണത്തിനായി നല്‍കും. 

കുടുംബത്തിന്റെ ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുട്ടിക്ക് 18 വയസ്സുവരെ വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

ബജറ്റ് വകുപ്പ് തിരിച്ച് പാസ്സാക്കലാണ് നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ട. അതേസമയം സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന എം ശിവശങ്കറെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com