തിരുവനന്തപുരം: കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ നിയമിച്ചു. സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം, ഓക്‌സിജൻ കിടക്കകൾ, വെന്റിലേറ്റർ സൗകര്യം തുടങ്ങിയവ ആഴ്ചയിൽ വിശകലനം ചെയ്യുക എന്നതാണ് കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫീസറുടെ പ്രധാന ചുമതല. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഇതു പരിശോധിക്കാൻ വിവിധ സംഘങ്ങളുണ്ട്. ഇവരെ നിയന്ത്രിക്കുക ഇനി ശ്രീറാം ആകും.
ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ആയ ശ്രീറാമിനെ നേരത്തെ വിവാദത്തെ തുടർന്നു മറ്റു ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഫാക്ട് ചെക് വിഭാഗത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രതിനിധിയായി നിയോഗിച്ചതു വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാറ്റിയത്. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിച്ചപ്പോഴും പ്രതിഷേധത്തെ തുടർന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ തിരിച്ചു വിളിച്ചിരുന്നു.
2019 ഓഗസ്റ്റ് 3ന് ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ ഓടിച്ച കാറിടിച്ചു മാധ്യമ പ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെട്ടെന്നാണു ശ്രീറാമിനെതിരായ കേസ്. എന്നാൽ കാർ ഓടിച്ചതു താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് ആയിരുന്നു എന്നാണ് ശ്രീറാമിന്റെ മൊഴി. കേസിനെത്തുടർന്നു സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ 2020 മാർച്ചിലാണു സർക്കാർ സർവീസിൽ തിരിച്ചെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ