അവസരം മുതലെടുത്ത് ചില സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്; സിപിഐയ്‌ക്കെതിരെ ഒളിയമ്പ് എയ്ത് പി ജയരാജന്‍

വലതുപക്ഷ മാധ്യമങ്ങളില്‍ കവറേജ് കിട്ടാന്‍ ഭൂതകാലത്തെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറല്ല
പി ജയരാജന്‍ / ഫയല്‍ ചിത്രം
പി ജയരാജന്‍ / ഫയല്‍ ചിത്രം

കണ്ണൂര്‍: ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരവേലയില്‍ അവസരം മുതലെടുത്ത് ചില സുഹൃത്തുക്കളും രംഗത്തുവന്നിരിക്കുകയാണെന്ന് സംസ്ഥാന സമിതി അംഗം പി ജയരാജന്‍. തെറ്റു ചെയ്തവരെ മൂന്നു വര്‍ഷം മുന്‍പ് തള്ളിപ്പറയാന്‍ പാര്‍ട്ടിക്കു ത്രികാലജ്ഞാനമില്ലെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍്ട്ടി ബന്ധം ചൂണ്ടിക്കാട്ടി സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് ജയരാജന്റെ പോസ്റ്റ്.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത എല്ലാ തെറ്റുകള്‍ക്കെതിരെയും പ്രതികരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് പാര്‍ട്ടി കൈക്കൊണ്ടത്. പാര്‍ട്ടിക്ക് ത്രികാലജ്ഞാനം ഉണ്ടാവണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. എന്നുമാത്രമല്ല സിപിഎമ്മിന്റെ ഭൂതകാലത്തെ വേട്ടയാടാനും അവര്‍ ശ്രമിക്കുന്നു- പോസ്റ്റില്‍ പറയുന്നു.

അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നത്.അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് താല്‍പര്യക്കാര്‍ എല്ലായ്‌പ്പോഴും പാര്‍ട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്.പാര്‍ട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്.അത്തരം ഘട്ടങ്ങളിലെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുനിന്നിട്ടുള്ള പാര്‍ട്ടിയാണിത്. അവിഭക്ത കമ്മ്യുണിസ്‌റ് പാര്‍ട്ടിയുടെ കാലത്തും അത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് നേതൃത്വം കൊടുക്കുകയുണ്ടായി. അക്കാലത്ത് ഇങ്ങനെയുള്ള ചെറുത്ത്‌നില്‍പ്പുകള്‍ക്ക് നിന്ന ചിലരെ പില്‍ക്കാലത്ത് അവര്‍ ചെയ്ത തെറ്റിന്റെ പേരില്‍ അവിഭക്ത പാര്‍ട്ടി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുമുണ്ട്.അതെല്ലാം ചിലര്‍ മറന്നുപോവുകയാണ്.

വലതുപക്ഷ മാധ്യമങ്ങളില്‍ കവറേജ് കിട്ടാന്‍ ഭൂതകാലത്തെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറല്ല. വിരലിലെണ്ണാവുന്ന തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങള്‍ മൂന്ന് വര്ഷം മുന്‍പ് തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. ത്രികാലജ്ഞാനമില്ലെന്നാണ് മറുപടി. അരിവാള്‍ ചുറ്റിക നക്ഷത്രം ലോക്കറ്റായി ഉപയോഗിക്കുന്നവരെയെല്ലാം ക്വട്ടേഷന്‍ സംഘങ്ങളായി കുറ്റപ്പെടുത്താനാണ് ചിലര്‍ തയ്യാറാവുന്നത്. പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന  ലക്ഷക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറല്ല. മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടന ഒഴിവാക്കിയ അത്തരക്കാരുടെ പേരുപയോഗിച്ചാണ് ഇപ്പോള്‍ സിപിഎം വിരുദ്ധ പ്രചാരവേല. ബ്ലേഡ് മാഫിയ പ്രവര്‍ത്തനത്തിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിലപാട് കൈക്കൊണ്ട പാര്‍ട്ടിയാണ് സിപിഎം.


കോണ്‍ഗ്രസ്സ്/ആര്‍എസ്എസ് നേതൃത്വമാവട്ടെ ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇവരെല്ലാം ചേര്‍ന്നാണ് പാര്‍ട്ടി ഗ്രാമമെന്നും മറ്റും പേരുള്ള ഇല്ലാക്കഥകള്‍ പറഞ് കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത്. അവസരം മുതലാക്കാനും മാധ്യമശ്രദ്ധ നേടാനും ചില സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്. തീര്‍ച്ചയായും ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിയും- ജയരാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com