ആലപ്പുഴ; അമ്മയെ മർദിക്കുന്നതു തടയാൻ ശ്രമിച്ച ഏഴു വയസുകാരിയായ മകൾക്ക് അച്ഛന്റെ ക്രൂര മർദനം. തലയ്ക്കു പൊട്ടലും ആന്തരിക രക്തസ്രാവവുമുള്ള കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. സംഭവത്തിൽ അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം മദ്യലഹരിയിൽ ഇയാൾ ഭാര്യയെ മർദിച്ചു. ഇതു തടയാനെത്തിയ കുട്ടിയെ കരണത്തടിക്കുകയും കാലിൽ പിടിച്ച് നിലത്തടിക്കുകയുമായിരുന്നു. ഗുരുതരമായ പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. കൂടുതൽ നിരീക്ഷണത്തിനു ശേഷമേ, ശസ്ത്രക്രിയ വേണോ എന്ന കാര്യം തീരുമാനിക്കൂവെന്ന് ഡോക്ടർമാർ പറഞ്ഞു.
കുട്ടിയുടെ അച്ഛനെതിരെ കരീലക്കുളങ്ങര പൊലീസ് വധശ്രമത്തിനു കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മദ്യപിച്ചു പതിവായി ഭാര്യയുമായി വഴക്കിടുന്നുവെന്ന പരാതിയിൽ മുൻപ് കരീലക്കുളങ്ങര പൊലീസ് ഇയാളെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു താക്കീതു ചെയ്തിട്ടുണ്ട്. വീണ്ടും പ്രശ്നം തുടർന്നതോടെ ഭാര്യയും മക്കളും വാടകവീട്ടിലേക്കു മാറി. പിന്നീട് ഇയാളും ഈ വീട്ടിൽ താമസമാക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ