വില കിലോയ്ക്ക് ഒരു കോടി വരെ; എന്താണ് ആംബര്‍ഗ്രിസ്?: കുറിപ്പ്

വില കിലോയ്ക്ക് ഒരു കോടി വരെ; എന്താണ് ആംബര്‍ഗ്രിസ്?: കുറിപ്പ്
തൃശൂരില്‍ പിടികൂടിയ ആംബര്‍ഗ്രിസ്‌
തൃശൂരില്‍ പിടികൂടിയ ആംബര്‍ഗ്രിസ്‌

തിരുവനന്തപുരം: തൃശൂരില്‍ മുപ്പതു കോടിയുടെ ആംബര്‍ഗ്രിസ് പിടികൂടിയതോടെ വലിയ ചര്‍ച്ചയാണ്, സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത്. എന്താണ് ആംബര്‍ഗ്രിസ്? എന്തുകൊണ്ടാണ് ഇതിന് ഇത്രയും വില? തിമിംഗ ഛര്‍ദി എന്നാണ് പല മാധ്യമങ്ങളും ഇതിനെ വിശേഷിപ്പിക്കുന്നത്. അതു ശരിയോ? ഈ കുറിപ്പില്‍ വിശദീകരിക്കുകയാണ് കേരള സര്‍വകലാശാലയിലെ ഡോ. ബിജുകുമാര്‍. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പു വായിക്കാം: 

ആംബര്‍ഗ്രിസ്  തിമിംഗല ശര്‍ദ്ദിയോ? 
തിമിംഗലങ്ങളില്‍ നിന്നുലഭിച്ച മുപ്പത് കോടി വിലമതിക്കുന്ന ആംബര്‍ഗ്രിസ് എന്ന വസ്തു വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേരെ  തൃശൂരിലെ ചേറ്റുവയില്‍ നിന്ന് വനം വകുപ്പ് വിജിലന്‍സ് അറസ്റ്റ് ചെയ്തത് കേരളത്തില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ സംഭവം എന്ന രീതിയില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി അശാസ്ത്രീയ നിഗമനങ്ങളും വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. വാര്‍ത്തകളില്‍ തിമിംഗല ശര്‍ദ്ദി എന്ന രീതിയിലാണ് ആംബര്‍ഗ്രിസിനെ പ്രതിപാദിച്ചുകാണുന്നത്. എന്നാല്‍ തിമിംഗലങ്ങളുടെ കുടലില്‍ ദഹനപ്രക്രിയയുമായി നടക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണിത്! ഒരു വിസര്‍ജ്യ വസ്തുവായും ഇതിനെ കണക്കാക്കാം.
വംശനാശത്തിന്റെ നിഴലില്‍ നില്‍ക്കുന്ന എണ്ണത്തിമിംഗലത്തില്‍ (sperm whale, ശാസ്ത്ര നാമം: ഫിസെറ്റര്‍ മാക്രോസെഫാലസ്, Physeter macrocephalus) നിന്നു ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണ് ആംബര്‍ഗ്രിസ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍  എണ്ണത്തിമിംഗലത്തിന്റെ  കുടലില്‍ രോഗനിദാനവസ്തുവായി (കോപ്രോലിത്ത്) രൂപം കൊള്ളുന്ന ഒരു വസ്തു. സ്ത്രീപുരുഷ എണ്ണത്തിമിംഗലങ്ങളിലും, അപൂര്‍വമായി കുള്ളന്‍ (പിഗ്മി) എണ്ണത്തിമിംഗലത്തിലും (കോഗിയ ബ്രെവിസെപ്‌സ്) ആംബര്‍ഗ്രിസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഔഷധ നിര്‍മാണത്തിനായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനും ആയിരം വര്‍ഷത്തിലേറെയായി ആംബര്‍ഗ്രിസ് ഉപയോഗിക്കപ്പെടുന്നുവെങ്കിലും സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്‌സേറ്റീവ്) എന്ന നിലയില്‍ സുഗന്ധദ്രവ്യവിപണിയില്‍ ഇവയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ ഒരു അറബ് സഞ്ചാരിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകള്‍ക്കിടയില്‍ ആംബര്‍ഗ്രിസ്  വ്യാപാരം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയില്‍, സുഗന്ധദ്രവ്യങ്ങളോ സുഗന്ധദ്രവ്യങ്ങളോ ആയി 'അംബാര', 'ആമ്പര്‍' എന്നീ പേരുകളില്‍ സംസ്‌കൃത പുസ്തകങ്ങളില്‍ ഇവയെ പരാമര്‍ശിച്ചു കാണാം. ട്രാവല്‍സ് ഓഫ് മാര്‍ക്കോ പോളോ (എ.ഡി. 1300) ആംബര്‍ഗ്രിസിനും എണ്ണയ്ക്കും തിമിംഗലങ്ങളെ വേട്ടയാടുന്നതിനെക്കുറിച്ചും തിമിംഗലവേട്ടക്കാര്‍ സ്വീകരിച്ച രീതികളെക്കുറിച്ചും രസകരമായ വിവരണം നല്‍കുന്നുണ്ട്. ഇന്ത്യയില്‍, ആയുര്‍വേദത്തിലും യുനാനി വൈദ്യശാസ്ത്രത്തിലും സുഗന്ധദ്രവ്യങ്ങളിലും മരുന്നുകളിലും ആംബര്‍ഗിസ് ഉപയോഗിച്ചിരുന്നു.
ആംബര്‍ഗ്രിസ് എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസിലാക്കുന്നത് ഇവയെപ്പറ്റിയുള്ള തെറ്റിധാരണ മാറ്റാന്‍ സഹായകമാകും. എണ്ണത്തിമിംഗലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തലും ആണ്. പ്രായപൂര്‍ത്തിയായ ഒരു തിമിംഗലത്തിന് ഒരു ദിവസം ഒരു ടണ്‍ വരെ കണവ അകത്താക്കാന്‍ കഴിയും. പശുക്കളെപോലെ എണ്ണത്തിമിംഗലങ്ങള്‍ക്കും ആമാശയത്തില്‍ നാല് അറകളുണ്ട്. ഒരു അറയില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്ന കണവ വഴിയിലുടനീളം ദഹനപ്രക്രിയക്ക് വിധേയമാകുന്നു. എന്നാല്‍ കണവയുടെ ശരീരത്തിലെ ദഹിക്കാത്ത ഭാഗങ്ങളായ ചുണ്ട്/കൊക്ക്, നാക്ക്/പേന  (internal shell)  എന്നിവ ആമാശയത്തില്‍ അടിഞ്ഞുകൂടുന്നു. സാധാരണ അവസ്ഥയില്‍ തിമിംഗലങ്ങള്‍ ഇങ്ങനെ ദഹിക്കാതെ ആമാശയത്തില്‍ അടിഞ്ഞുകൂടുന്ന വസ്തുക്കളെ ശര്‍ദ്ദിച്ചു പുറത്തുകളയുകയാണ് പതിവ്. ദഹിക്കാത്ത വസ്തുക്കളുടെ ഒരു മിശ്രിതമായ ഇവയാണ് തിമിംഗല ഛര്‍ദ്ദി, ഇത് ആംബര്‍ഗ്രിസ് അല്ല. എന്നാല്‍ ഏതാണ്ട് ഒരുശതമാനം എണ്ണത്തിമിംഗലങ്ങളില്‍  ദഹിക്കാത്ത കണവചുണ്ടുകളും മറ്റും ചെറുകുടലില്‍ എത്തിപ്പെടും. അവിടെ എത്തിക്കഴിഞ്ഞാല്‍, കൂര്‍ത്തമുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളില്‍   ഉരഞ്ഞ്  അതിന്റെ അന്തസ്ഥരത്തെ  പ്രകോപിപ്പിക്കാന്‍ തുടങ്ങും. പ്രതികരണമായി കുടല്‍ ഒരു കൊഴുപ്പ്/  കൊളസ്‌ട്രോള്‍ അടങ്ങിയ ഒരു വസ്തുവിനെ സ്രവിപ്പിക്കുന്നു. ഇത് കണവകളെ ദഹിക്കാതെ കിടക്കുന്നഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് പുറമെ മൃദുവാക്കി കൂടുതല്‍ പ്രകോപനം തടയുന്നു. ചെറുകുടല്‍  വെള്ളം വലിച്ചെടുക്കുന്നതിലൂടെ  ക്രമേണ ഇവ പാറപൊലുള്ള ഒരു വസ്തുവായി മാറുന്നു. ഇത്തരം പ്രക്രിയകള്‍  ആവര്‍ത്തിക്കപ്പെടുകയും മലാശയത്തില്‍ വച്ച് നിരവധി പാളികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ഇവ ക്രമേണ വലുതാവുകയും പിന്നീട് ആംബര്‍ഗ്രിസ് ആയി മാറുകയും ചെയ്യും.  
വെറും ഒരു  ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബര്‍ഗ്രിസ്  അപൂര്‍വവസ്തുവുമാണ്. ചുരുക്കത്തില്‍, എണ്ണത്തിമിംഗലങ്ങളില്‍ ചെറുകുടലില്‍ ദഹിക്കപ്പെടാതെ അടിഞ്ഞുകൂടുന്ന കണവയുടെ ശരീരഭാഗങ്ങള്‍, കുടലിലെ സ്രവങ്ങള്‍, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവ കൂടിച്ചേര്‍ന്ന് പാറപോലുള്ള വസ്തുവായി മാറുന്നതാണ് ആംബര്‍ഗ്രിസിന്റെ ആദിരൂപം.  ഇവചിലപ്പോള്‍ എണ്ണത്തിമിംഗലങ്ങളുടെ കുടലിനെ പൂര്‍ണമായും അടച്ചുകളഞ്ഞേക്കാം.  ഇത്തരം സന്ദര്‍ഭങ്ങളില്‍ ആംബര്‍ഗ്രിസ് കുടല്‍ പൊട്ടി പുറത്തുവരാനും അപൂര്‍വമായി വിസര്‍ജ്യവസ്തുവായി പുറത്തുവരാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആംബര്‍ഗ്രിസ് തിമിംഗല ശര്‍ദ്ദി അല്ല, മറിച്ച് വിസര്‍ജ്യവസ്തുവാണ്. സ്വാഭാവികമായി മരണപ്പെടുന്ന തിമിംഗലങ്ങളില്‍ ശവം ചീഞ്ഞുകഴിഞ്ഞാല്‍ കുടലില്‍ നിന്ന് ഇവ കടലില്‍ എത്തുന്നു. കടല്‍വെള്ളത്തേക്കാള്‍ അല്പം കുറവുള്ള സാന്ദ്രതയുള്ള ആംബര്‍ഗ്രിസ്  വെള്ളത്തില്‍ മുങ്ങി ഒഴുകുന്നു. സമയം കടന്നുപോകുമ്പോള്‍, ആംബര്‍ഗ്രിസ് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ഇത് ഉപ്പുവെള്ളത്താല്‍ ഓക്‌സീകരിക്കപ്പെടുന്നു, സൂര്യപ്രകാശത്താല്‍ നിര്‍വധി ഭ്രംശങ്ങള്‍ക്ക് വിധേയമാകുന്നു,  തിരമാലയുടെ പ്രവര്‍ത്തനത്താല്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമമാവുകയും ചെയ്യും. സമുദ്രപ്രവാഹങ്ങള്‍ ഇവയെ എവിടെ എത്തിക്കും എന്ന് പ്രവചിക്കാന്‍ കഴിയില്ല. എണ്ണത്തിമിംഗലങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ ആംബര്‍ഗ്രിസിന്റെ സാന്നിധ്യം അധികമാവും. ഇന്ത്യന്‍ തീരങ്ങളിലും കേരള തീരത്തും ഇവയുടെ സാന്നിധ്യം അപൂര്‍വമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, അതിനാല്‍ ആംബര്‍ഗ്രിസ് നമ്മുടെ തീരങ്ങളിലും വിരളമായി കണ്ടെത്തിയിട്ടുണ്ട്.
ആദ്യമായി കടലില്‍ എത്തുന്ന ആംബര്‍ഗ്രിസ് കൂടുതല്‍ ദൃഢവും മലത്തിന്റെ ഗന്ധമുള്ളതും ആയിരിക്കും. എന്നാല്‍ വര്‍ഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി, കടലില്‍ കിടക്കുമ്പോള്‍ ഇവ കൂടുതല്‍ മൃദുവാവുകയും സങ്കീര്‍ണ്ണമായ വാസനകള്‍ (നല്ല പുകയില, പഴകിയ തടി, കടല്‍ പായല്‍, ചന്ദനം, തുടങ്ങിയവയുടെ) ആവാഹിക്കുകയും ചെയ്യും.  തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്ന് സീകരിക്കുന്നവയെ 'ബോഡി ആംബര്‍ഗ്രിസ്' എന്നും, കടലില്‍ പൊങ്ങിക്കിടക്കുന്നവയെ 'ഫ്‌ലോട്ട്‌സം' എന്നും, പ്രവാഹങ്ങളിലൂടെ തീരത്ത് എത്തുന്നവയെ 'ജെറ്റ്‌സം' എന്നും പറയും.  ആംബ്രിന്‍ എന്നറിയപ്പെടുന്ന ഒരു ടെര്‍പീന്‍  വിഭാഗത്തിലെ രാസവസ്തു, അവയില്‍ നിന്നുണ്ടാകുന്ന അംബ്രോക്‌സാനും ആംബ്രിനോലും, ആംബര്‍ഗ്രിസിന് പ്രത്യേക ഗന്ധം നല്‍കുന്നു. ജൈവസംയുക്തമായ സ്റ്റിറോളുകളില്‍ നിന്ന് വ്യത്യസ്തമായ ബയോസിന്തറ്റിക് സംവിധാനം വഴിയാണ് ആംബ്രിന്‍ ഉത്ഭവിക്കുന്നത്. 
വിരോധാഭാസമെന്നു പറയട്ടെ, ആംബ്രിന്‍ മണമില്ലാത്ത ഒരു വസ്തുവാണ്. ആംബര്‍ഗ്രിസ് പതുക്കെ പക്വത പ്രാപിക്കുമ്പോള്‍, അംബ്രിന്‍ സുഗന്ധമുള്ള സംയുക്തങ്ങളുടെ സമൃദ്ധമായ മിശ്രിതമായി രൂപാന്തരപ്പെടുന്നു. അതിലൊന്ന് പുകയിലയുടെ ഗന്ധമുള്ള ഡൈഹൈഡ്രോഗാമഅയണോണ്‍ ആണ്. മറ്റൊന്ന് സമുദ്രജലം പോലെ മണക്കുന്ന ബ്യൂട്ടനാലിന്റെ ഡെറിവേറ്റീവ് ആണ്. മൂന്നാമത്തേത് ആല്‍ഫആംബ്രിനോള്‍ ആണ്. ആംബര്‍ഗ്രിസ് ഓക്‌സൈഡ് എന്നും അറിയപ്പെടുന്ന നാഫ്‌തോഫുറാനും ഇതില്‍ അടങ്ങിയിട്ടുണ്ട്. സുഗന്ധദ്രവ്യവിപണിയില്‍ ആംബര്‍ഗ്രിസിന് ആവശ്യകത എറിയതിനാല്‍ ഗുണനിലവാരമനുസരിച്ച് ഒരു കിലോക്ക് ഒരു കോടി രൂപ വരെ ലഭിക്കും. അതുകൊണ്ടുതന്നെ കള്ളക്കടത്തും ഊഹക്കച്ചവടങ്ങളും സാധാരണമാണ്. 
വിപണിയിലെ നിയന്ത്രണങ്ങള്‍ 
ആംബര്‍ഗ്രിസ് പോലെ മണക്കുന്നകൃത്രിമ സംയുക്തങ്ങള്‍ നിര്‍മ്മിക്കാന്‍ രസതന്ത്രജ്ഞര്‍  ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് . ആംബ്രോക്‌സ്, സിനാംബ്രെയ്ന്‍ തുടങ്ങിയ  വ്യാപാരനാമങ്ങളുള്ള തന്മാത്രകള്‍ ആംബര്‍ഗ്രിസിന് പകരമായി  ഉപയോഗിക്കുന്നുവെങ്കിലും ഒരു രാസവസ്തുവിനും യഥാര്‍ത്ഥ ആംബര്‍ഗ്രിസുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന പെര്‍ഫ്യൂം വ്യവസായത്തിലെ ധാരണ കൊണ്ടുതന്നെ വിപണിയില്‍ ഇപ്പോഴും തിമിംഗലങ്ങളില്‍ നിന്നുള്ളവ ഉയര്‍ന്ന മൂല്യം നേടുന്നു.
ആംബര്‍ഗ്രിസ് ഇപ്പോഴും വ്യാപാരം ചെയ്യപ്പെടുന്നുവെങ്കിലും ഇതിന്റെ ശേഖരണവും വില്‍പ്പനയും നിയന്ത്രിക്കുന്ന നിയമങ്ങള്‍ ലോകമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങളില്‍ ആംബര്‍ഗ്രിസും മറ്റ് തിമിംഗലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും നിരോധിച്ചിരിക്കുന്നുവെങ്കിലും ചിലയിടങ്ങളില്‍ ഇത് അനുവദനീയമാണ്. ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരകരാര്‍ (CITES) അനുസരിച്ച് ആംബര്‍ഗ്രിസ് വ്യാപാരം വിലക്കിയിട്ടുണ്ട്. എന്നാല്‍ മാലിദ്വീപ്, ന്യൂസിലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ വ്യാപാരം തുടരുന്നുണ്ട്. ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷണ പട്ടിക (ഷെഡ്യൂള്‍) 2 ല്‍  ആണ് എണ്ണത്തിമിംഗലങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആംബര്‍ഗ്രിസ് ഇവയുടെ ഒരു വിസര്‍ജ്യവസ്തുവെന്ന നിലയില്‍ കണക്കിലെടുത്താലും നിയമത്തില്‍ 'സംസ്‌കരിക്കാത്ത ട്രോഫി' (uncuredt rophy)  എന്ന നിലയില്‍  ആംബര്‍ഗ്രിസ് പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അതോ അതിന്റെ ഏതെങ്കിലും ഉപോല്‍പ്പന്നങ്ങളോ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ആംബര്‍ഗ്രിസ് സമുദ്രങ്ങളില്‍ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന വസ്തുവാണെന്നും, അത് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊല്ലേണ്ട ആവശ്യം ഇല്ലെന്നും, അവ ശേഖരിക്കാനും വില്‍ക്കാനും മറ്റുചില രാജ്യങ്ങളിലെ പോലെ അനുവാദം വേണമെന്നും അത് മത്സ്യത്തൊഴിലാളികള്‍ക്ക് ചില അസുലഭ ഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്നും വാദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വന്യജീവി സംരക്ഷണ നിയമത്തില്‍  ഉള്‍പ്പെട്ട ഒരുവസ്തുവെന്നനിലയില്‍ ഇവയുടെ വ്യാപാരം കുറ്റകരമാണെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. അടുത്തകാലത്ത് ആംബര്‍ഗ്രിസിനുവേണ്ടി എണ്ണത്തിമിംഗലങ്ങളെ  വേട്ടയാടുന്നതായി രേഖപ്പെടുത്തലുകള്‍ ലഭ്യമല്ലെങ്കിലും ഒരു മുന്‍കരുതല്‍ എന്ന രീതിയില്‍ നിയന്ത്രണം തുടരേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com