നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; വ്യാഴം, വെള്ളി ദിവസങ്ങളില്‍ മെഗാ ടെസ്റ്റിങ് ഡ്രൈവ്; രണ്ടരലക്ഷം പരിശോധന

കാറ്റഗറി എ, ബി, സി വിഭാഗങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ള കടകളും സ്ഥാപനങ്ങളും രാത്രി 8 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ നടപ്പാക്കി വരുന്ന എ, ബി, സി,  ഡി എന്നീ വിഭാഗീകരണത്തില്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍  ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചില്‍ താഴെ ടി പി ആര്‍ ഉള്ള 75 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അഞ്ചു മുതല്‍ പത്ത് വരെയുള്ള 391 എണ്ണവും പത്ത് മുതല്‍ 15 വരെയുള്ള 364 എണ്ണവും 15 ശതമാനത്തില്‍  കൂടുതല്‍ ടി.പി. ആര്‍ ഉള്ള 204 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു

കാറ്റഗറി എ, ബി, സി വിഭാഗങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ള കടകളും സ്ഥാപനങ്ങളും രാത്രി 8 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്   പ്രവേശനം അനുവദിക്കും. ഇലക്ട്രോണിക്‌സ് കടകള്‍ കൂടുതല്‍ ദിവസങ്ങളില്‍  തുറക്കാന്‍ അനുവദിക്കും.  കടുത്ത നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തേണ്ട പ്രദേശങ്ങളില്‍ മൈക്രോ കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. 

ടി പി ആര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്  മെഗാ ടെസ്റ്റിങ് ഡ്രൈവ് നടത്തും.  ഇതിന്റെ ഭാഗമായി വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി  രണ്ടരലക്ഷം പരിശോധനകള്‍  കൂടുതലായി നടത്തും. വാര്‍ഡ് തല സമിതിക്കൊപ്പം വാര്‍ഡ് തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. സമ്പര്‍ക്കാന്വേഷണവും ടെസ്റ്റിംഗും ഉള്‍പ്പെടെ ജില്ലാതലത്തില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കൃത്യസമയത്ത് രണ്ടാമത്തെ ഡോസ് നല്‍കാന്‍ ശ്രദ്ധിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കനുസൃതമായി ആദ്യ ഡോസ് വാക്‌സിന്‍  ആളുകളില്‍ എത്തിക്കാന്‍ ദ്രുതഗതിയിലുള്ള നടപടികളും കൈക്കൊള്ളും. സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും സ്വകാര്യ ആശുപത്രികള്‍ മുഖേന വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ മുന്നോട്ടു വരുന്നുണ്ട്. ഇക്കാര്യം നല്ല രീതിയില്‍  പ്രോത്സാഹിപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com