'വാരാന്ത്യ ലോക്ക്ഡൗണ്‍ വേണ്ട, ബാങ്കുകളും കടകളും ആറു ദിവസം തുറക്കാം'; നിയന്ത്രണങ്ങള്‍ തുടര്‍ന്നത് വിദഗ്ധ സമിതിയെ മറികടന്ന്

വിദഗ്ധ സമിതിയെ തള്ളി, ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞയാഴ്ചകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വിദഗ്ധ സമിതി ശുപാര്‍ശകള്‍ മറികടന്നെന്ന് റിപ്പോര്‍ട്ട്. വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കുക, കടകളും സ്ഥാപനങ്ങളും അഞ്ചോ ആറോ ദിവസം തുറക്കാന്‍ അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകള്‍ മൂന്നാഴ്ച മുമ്പു തന്നെ വിദഗ്ധ സമിതി മുന്നോട്ടുവച്ചതായും സര്‍ക്കാര്‍ അത് അവഗണിക്കുകയായിരുന്നെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ഡോ. ബി ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്ന് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. വാരാന്ത്യ ലോക്ക്ഡൗണും കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തിരക്കു കൂട്ടാനാണ് ഇടയാവുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ വിദഗ്ധ സമിതിയെ തള്ളി, ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.

നിലവില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും അവശ്യവസ്തു വിഭാഗത്തില്‍ പെടാത്ത കടകളും ആഴ്ചയില്‍ മൂന്നു ദിവസമാണ് തുറക്കുന്നത്. തുറക്കുന്ന ദിവസങ്ങളില്‍ തിരക്കു കൂട്ടാന്‍ ഇതു കാരണമാവും. മാത്രമല്ല, വ്യാപാരികള്‍, ദിവസ വേതനക്കാര്‍ എന്നിവരുടെ ഉപജീവനത്തെ ഇതു സാരമായി തന്നെ ബാധിക്കുകയും ചെയ്യും. ഇതെല്ലാം വിലയിരുത്തിയാണ് വിദഗ്ധ സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. 

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,000ല്‍ താഴെ എത്തുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. രോഗസ്ഥിരീകരണ നിരക്ക് 15ല്‍ താഴെയെത്തുമ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ ടിപിആര്‍ 10ല്‍ താഴെ എത്തിയിട്ടും, ലോക്ക്ഡൗണ്‍ 76ാം ദിവസവും തുടരുകയാണ്. 

നിലവില്‍ സംസ്ഥാനത്ത് 175 തദ്ദേശ സ്ഥാപനങ്ങളാണ് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഉള്ളത്. 362 തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ക്ഡൗണും ശേഷിച്ച സ്ഥലങ്ങളില്‍ ഭാഗിക നിയന്ത്രണങ്ങളുമാണ് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com