കോഴിക്കോട്: ചൊവ്വാഴ്ച കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കുന്ദമംഗലത്ത് തടിമില്ലിന് സമീപത്ത് നിന്നാണ് അഷ്റഫിനെ കണ്ടെത്തി. ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയവര്‍ അവിടെ ഇറക്കിവിട്ടുവെന്നാണ് അഷ്റഫ് പറയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യും. ഊരള്ളൂരിൽ വെച്ചാണ് ഒരു സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
അഷ്റഫിനെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം സൂചന. കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറരയോടെ ഇന്നോവയിലെത്തിയ സംഘമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
തോക്കുചൂണ്ടിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. ഒരുമാസം മുമ്പാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, വാഹനത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പൊലീസ് പറഞ്ഞു. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ലോറിയുടെ നമ്പറാണ് ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ