നൂറടിയോളം താഴ്ച; അടിയില്‍ വിഷവാതകം, ദുരന്തമുണ്ടാക്കിയ കിണര്‍ മൂടണമെന്ന് ഫയര്‍ ഫോഴ്‌സ്

ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം



കൊല്ലം: കൊല്ലത്ത് നാല് തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് കിണറിനുള്ളിലെ വിഷവാതകമെന്ന് പ്രാഥമിക നിഗമനം. നൂറടിയോളം താഴ്ചയുള്ള കിണറിന്റെ അടിത്തട്ടില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നെന്ന് ഫയര്‍ ഫോഴ്‌സ് പറഞ്ഞു. ഈ കിണര്‍ മൂടണമെന്ന് ഫയര്‍ ഫോഴ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറ്റിലാണ് അപകടം നടന്നത്. ഇതേത്തുടര്‍ന്ന് കിണറും വീടും കമ്പിവേലി കെട്ടി അടച്ചു. 

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായി ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഇവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം പെരുമ്പുഴ കോവില്‍മുക്കിലാണ് അപകടം. സോമരാജന്‍ (54), മനോജ് (32), രാജന്‍ (32), ശിവപ്രസാദ് (24) എന്നിവരാണ് മരിച്ചത്. 

രാവിലെ 11.30ഓടെയാണ് അപകടം നടന്നത്. ആദ്യമിറങ്ങിയ രണ്ടുപേര്‍ക്ക് ശ്വാസതടസ്സമുണ്ടായി. ഇതേത്തുടര്‍ന്ന് ഇവരെ കയറ്റാന്‍ വേണ്ടി രണ്ടുപേര്‍ കൂടി ഇറങ്ങുകയായിരുന്നു. ഇവരും കുടുങ്ങിയതോടെ നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചു. 

ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തെടുത്തപ്പോള്‍ രണ്ടുപേര്‍ക്ക് മാത്രമാണ് നേരിയതോതിലെങ്കിലും ശ്വാസമുണ്ടായിരുന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. ഫയര്‍ ഫോഴ്‌സ് ജീവനക്കാരനായ വര്‍ണിനാഥന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്കതമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com