തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവാധ ഭാഗങ്ങളിൽ ജൂലായ് 13ന് വൻനാശമുണ്ടാക്കി വീശിയ കാറ്റിനെ സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് വ്യക്തതതേടി റവന്യൂ വകുപ്പ്. കാലവർഷത്തിന്റെ ഭാഗമായി കാറ്റ് ശക്തിപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും പ്രതിഭാസമാണോ എന്നതിൽ വ്യക്തത തേടുകയാണ് റവന്യുവകുപ്പ്.
വ്യാപക കൃഷിനാശത്തിനും മരങ്ങൾ വീണുൾപ്പെടെ നിരവധി വീടുകൾ തകരുന്നതിനും ശക്തമായ കാറ്റ് ഇടയാക്കിയിരുന്നു. എറണാകുളം ജില്ലയിൽ പറവൂർ, മുവാറ്റുപുഴ, കുന്നത്തുനാട്, കൊച്ചി താലൂക്കുകളിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി എഴുമറ്റൂർ, കുറമറ്റം, അയിരൂർ പഞ്ചായത്തിലും കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം, മീനച്ചിൽ താലൂക്കിലെ വെളിയന്നൂർ വില്ലേജ്, പൂഞ്ഞാർ തെക്കേക്കര, രാമപുരം വില്ലേജുകളിലുമാണ് കനത്ത കാറ്റിൽ വ്യാപക നാശമുണ്ടായത്.
തൃശ്ശൂർ ജില്ലയിൽ 0.9 ഹെക്ടറിലെ കൃഷിയും ഇടുക്കി ജില്ലയിൽ 84.73 ഹെക്ടറിലെ കൃഷിയും നശിച്ചു. സംസ്ഥാനത്ത് 367 വീടുകൾ ഭാഗികമായും 54 വീടുകൾ പൂർണമായും നശിച്ചതായി റവന്യൂവകുപ്പ് വ്യക്തമാക്കി. ചിലയിടങ്ങളിൽ മാത്രം ശക്തമായ കാറ്റ് വീശിയ സംഭവത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ റവന്യൂവകുപ്പിന് പ്രാഥമികറിപ്പോർട്ട് നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ