വീടുകളിൽ വന്ന് വിവരങ്ങൾ ശേഖരിക്കും; പൊതു ഇടങ്ങളിൽ സുരക്ഷ; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടാൻ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്

വീടുകളിൽ വന്ന് വിവരങ്ങൾ ശേഖരിക്കും; പൊതു ഇടങ്ങളിൽ സുരക്ഷ; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടാൻ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ നേരിടാനുള്ള സംവിധാനം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ അദ്ദേഹം പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ടിനെക്കുറിച്ച് വ്യക്തമാക്കി. 

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർ ലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് സ്ത്രീകൾ നേരിടേണ്ടിവരുന്നത്. ലോക്ഡൗൺ കാലത്ത് ഇത്തരം അതിക്രമങ്ങളിൽ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശന്ങ്ങൾ നേരിടുന്നതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് എന്ന പദ്ധതിക്ക് കേരള പൊലീസ് തുടക്കമിടുകയാണ്. 

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയെന്നതാണ്  ഉദ്ദേശിക്കുന്നത്. ഈ സംവിധാനം തിങ്കളാഴ്ച നിലവിൽവരും. പത്ത് ഘടകങ്ങളാണ് ഈ പദ്ധതിയിൽ ഉണ്ടാകുക.
ഗാർഹിക പീഡനങ്ങൾ പലപ്പോഴും പൊലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുന്നു. 

വീടുകൾ തോറും സഞ്ചരിച്ച് ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിൻറെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽ നടപടികൾക്കായി സ്റ്റേഷൻ  ഹൗസ് ഓഫീസർമാർക്ക് കൈമാറും.       

പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെഎസ്ആർടിസി, സ്വകാര്യ ബസുകളിലും സ്കൂൾ, കോളജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനി മുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തന സജ്ജമായിരിക്കും. 

ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവിൽ വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com