നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല ; റവന്യൂമന്ത്രി ഇടപെടേണ്ട കാര്യമാണെങ്കില്‍ ഇടപെടുക തന്നെ ചെയ്യും ; പ്രതിപക്ഷ നേതാവിന് കെ രാജന്റെ മറുപടി

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംബന്ധിച്ച ആരോപണങ്ങളില്‍ മന്ത്രി മറുപടി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല
മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : ഉദ്യോഗസ്ഥക്കെതിരായ നടപടിയില്‍ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പില്‍ ഓരോ ദിവസവും ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ നടക്കുന്ന പ്രക്രിയയില്‍ ഇടപെടണമെന്ന് തോന്നേണ്ട കാര്യം വന്നിട്ടില്ല. റവന്യൂമന്ത്രി ഇടപെടേണ്ട കാര്യമാണെങ്കില്‍ മന്ത്രി ഇടപെടുക തന്നെ ചെയ്യും. അക്കാര്യത്തില്‍ ഒരു പ്രയാസവും ഇല്ല. ആ അധികാരത്തെക്കുറിച്ചൊക്കെ നല്ലപോലെ ധാരണയുണ്ട്. പ്രതിപക്ഷ നേതാവിനും അതറിയാം എന്നാണ് വിചാരിക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. 

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംബന്ധിച്ച ആരോപണങ്ങളില്‍ മന്ത്രി മറുപടി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോള്‍ കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെ അധികാരപരിധിയില്‍ തന്നെയാണ്. സര്‍ക്കാരിന്റെ അധികാരം ആരെങ്കിലും ലംഘിക്കുകയോ, സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനം മറ്റാരെങ്കിലും കൈക്കൊള്ളുകയോ ചെയ്തതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും മന്ത്രി പറഞ്ഞു. അണ്ടര്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഒരു കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. 

മുട്ടില്‍ മരംമുറി രേഖകള്‍  വിവരാവകാശ നിയമം വഴി പുറത്തുനല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദു ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നത്. മുട്ടില്‍ മരംമുറി ഫയല്‍ വിവരാവകാശ നിയമം അനുസരിച്ച് പുറത്ത് നല്‍കി എന്നതാണ് അവര്‍ ചെയ്ത കുറ്റം. ഈ സര്‍ക്കാരിന്റെ ഒരു രീതി വെച്ച് അവര്‍ക്കെതിരെ കുറഞ്ഞത് ഒരു യു.എ.പി.എ കേസെങ്കിലും ചുമത്തേണ്ടതായിരുന്നു എന്നും സതീശന്‍ പരിഹസിച്ചു. 

സംസ്ഥാനത്ത് റവന്യൂമന്ത്രിയുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വകുപ്പില്‍ നടക്കുന്നത് എന്താണെന്ന് റവന്യൂമന്ത്രി അറിയുന്നുണ്ടോ ?. വകുപ്പിന്റെ സൂപ്പര്‍മന്ത്രിയായി സ്വയം അവരോധിതനായ റവന്യൂസെക്രട്ടറിക്ക് വകുപ്പ് അടിയറ വെച്ചോയെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.  ജീവനക്കാരിയുടെ അന്തസ്സും പൊതുനന്മയും സംരക്ഷിക്കേണ്ടത് മന്ത്രിയാണ്. നിങ്ങളാരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇത്? എന്നും സതീശന്‍ മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും കുറിപ്പില്‍ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com