'ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി; കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രം'

'ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി; കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രം'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: പെഗാസസ് വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേരുവച്ച് വെള്ളക്കടലാസിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതാണ് 56 ഇഞ്ച് നെഞ്ചളവെങ്കിൽ, അതിന് ഫാസിസ്റ്റുകളുടെ ഭീരുത്വത്തിന്റെ വലിപ്പം എന്നേ പറയാനുള്ളൂ. ഇനി നരേന്ദ്ര മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രമാണെന്നും സുധാകരൻ വിമർശിച്ചു.

കുറിപ്പിന്റെ പൂർണ രൂപം

സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന  സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുൻ തലവന്മാരുടെയും നാല്പത് മുതിർന്ന മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ സംഭാഷണങ്ങൾ ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗസിസ് ഉപയോഗിച്ച് ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത  ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി.

ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടി പുതിയ ഐ.ടി ഇന്റർമീഡിയറി റൂളുകൾക്കെതിരെ റിപ്പോർട്ട് എഴുതിയതിന് ഐടി മന്ത്രിയെ പുറത്താക്കിയ നരേന്ദ്ര മോദി, പെഗാസസ് ചാരപ്പണിയെ മൂടിവെക്കാൻ ശ്രമിക്കുന്നത് എന്തിനാന്നെന്ന് എല്ലാവർക്കും അറിയാം. 
പൗരന്മാരുടെ ഫോണുകളിൽ നിന്ന് ഡേറ്റ ചോർത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പ്രത്യക്ഷമായി ഇടപെടൽ നടത്തുകയാണ്. സർക്കാർ സംവിധാനങ്ങൾക്ക് മാത്രം ആക്സസിബിലിറ്റി ഉള്ള "പെഗാസസ്" എന്ന സ്പൈ സോഫ്റ്റ്വെയർ  രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപവർത്തകരുടേയും ഫോൺ ചോർത്താൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണ്. 

അടിയന്തിരാവസ്ഥയുടെ ഒരുക്കങ്ങളാണ് രാജ്യത്ത് ഷാ- മോദി കൂട്ടുകെട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.
സർക്കാരിൻ്റെ ഭരണപരാജയങ്ങളും ഗുരുതരമായ വീഴ്ച്ചകളും കച്ചവട താൽപര്യങ്ങളും തുറന്നുകാട്ടുന്നവരുടെ ഫോൺ സംഭാഷണം ഉൾപ്പെടെ ചോർത്തി അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് അധികാര ദുർവിനിയോഗവും ഗുണ്ടായിസ്സവുമാണ്. 

സിദ്ധാർഥ് വരദരാജനെയും, എം കെ വേണുവിനെയും പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ,ഇന്ത്യൻ മിലിറ്ററിയെക്കുറിച്ച് എഴുതുന്ന ഇന്ത്യ ടുഡേയിലെ സന്ദീപ് ഉണ്ണിത്താൻ, ഇന്ത്യൻ എക്സ്പ്രസ്സിൽ കാശ്മീരിനെക്കുറിച്ചെഴുതുന്ന മുസമ്മിൽ ജലീൽ, ഇലക്ഷൻ കവറേജ് ചെയ്യുന്ന 
ഋധിക ചോപ്ര അങ്ങനെ  ഫോൺ ചോർത്തിയത് ആരുടെയൊക്കെയാണ് എന്ന് പഠിച്ചാൽ ഈ ഫോൺ ചോർത്തൽ ഓപ്പറേഷന് പിന്നിലെ സർക്കാർ ലക്ഷ്യങ്ങൾ മനസിലാകും. 

ഇതാണ് 56 ഇഞ്ച് നെഞ്ചളവെങ്കിൽ, അതിന് ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്റെ വലിപ്പം എന്നേ പറയാനുള്ളൂ.
ഇനി നരേന്ദ്ര മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com