കൊടകര കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന്‍ അടക്കം 19 ബിജെപി നേതാക്കള്‍ സാക്ഷി പട്ടികയില്‍; 22 പ്രതികള്‍, മൂന്നരക്കോടി ബിജെപിയുടേതെന്ന് കുറ്റപത്രം

കൊടകര കുഴല്‍പ്പണ കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍/ ഫയല്‍ ചിത്രം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍/ ഫയല്‍ ചിത്രം


തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കും. കെ സുരേന്ദ്രന്‍ അടക്കമുള്ള 19 ബിജെപി നേതാക്കളെ സാക്ഷി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ 22 പ്രതികളുണ്ട്. 200 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കൊള്ളസംഘം തട്ടിയെടുത്തതില്‍ മൂന്നര കോടി ബിജെപിയുടേതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി കൊണ്ടുവന്നതാണ്. 

കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രനെ പ്രതിചേര്‍ക്കില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ഗൂഢാലോചന നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. 

ഏപ്രില്‍ മൂന്നിനാണ് വാഹനം തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്തത്.  25 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ 3.5 കോടി തട്ടിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ബിസിനസ് ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന പണമാണ് എന്നായിരുന്നു പരാതിക്കാരനായ ധര്‍മരാജന്റെ വിശദീകരണം. 

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണത്തിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തത്. സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ കേസില്‍, ചോദ്യം ചെയ്യലിന് ഹാജരാകില്ല എന്നായിരുന്നു സുരേന്ദ്രന്റെ ആദ്യ നിലപാട്. പിന്നീട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com