കൊടകരയില്‍ തട്ടിയെടുത്തത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് ; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

സാക്ഷിപ്പട്ടികയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പത് നേതാക്കളുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ക്രിമിനല്‍ സംഘം തട്ടിയെടുത്ത പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ 22 പ്രതികളുണ്ട്. 200 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാക്ഷിപ്പട്ടികയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പത് നേതാക്കളുണ്ട്. 

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കുള്ള തുകയാണെന്ന് പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. 25 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ 3.5 കോടി തട്ടിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ബിസിനസ് ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന പണമാണ് എന്നായിരുന്നു പരാതിക്കാരനായ ധര്‍മരാജന്റെ വിശദീകരണം. 

ഇരുപത്തിരണ്ടംഗ ക്രിമിനല്‍ സംഘമാണ് പണം കവര്‍ന്നത്. കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിജെപി നേതാക്കളുടെ മൊഴി കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി വരണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായ മൂന്നരക്കോടി ആലപ്പുഴയിലേക്കു കൊണ്ടുപോകുന്ന വിവരം ഡ്രൈവറുടെ സഹായി മുഖേന ക്രിമിനല്‍ സംഘം അറിഞ്ഞെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ ക്രിമിനല്‍ സംഘങ്ങള്‍ ഈ പണം തട്ടിയെടുക്കാന്‍ ഒന്നിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ചയ്ക്കു മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. അതുക്കൊണ്ടാണ്, കുറ്റപത്രം വേഗം സമര്‍പ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com