പാലക്കാട്: പലിശക്കാരുടെ ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കോട് സ്വദേശിയായ വേലുക്കുട്ടി ജൂലൈ 20ന് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
കേസിലെ മറ്റു പ്രതികളായ പ്രകാശൻ, ദേവദാസ് തുടങ്ങിയവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലമാണ് വേലുക്കുട്ടി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. വേലുക്കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഘം സ്ഥലം തട്ടിയെടുക്കാൻ വേലുക്കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് മുദ്രപത്രത്തിൽ ഒപ്പിടുവിച്ച് വാങ്ങിയെന്നും ഇവർ ആരോപിച്ചു.
അറസ്റ്റിലായ സുധാകരനാണ് ഇത് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ഉൾപ്പടെ വിവിധ വകപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ