മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയി; ഒറ്റയ്ക്ക് താമസിച്ചിരുന്ന പതിനഞ്ചുകാരിക്ക് ഒടുവില്‍ താങ്ങായി സര്‍ക്കാര്‍

പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (15) സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
പത്തനംതിട്ട കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രം
പത്തനംതിട്ട കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രം



തിരുവനന്തപുരം: പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (15) സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മാതാപിതാക്കള്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്നത്തിലിടപെട്ടത്. 

വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ
കലക്ടര്‍ ദിവ്യ എസ് അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പരിരക്ഷയും പരിപാലനവും കൂട്ടിക്കുണ്ടാകുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ആരോഗ്യം, പഠനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കും. കുടുംബ പ്രശ്നങ്ങള്‍ കൊണ്ട് കുട്ടികളുടെ ഭാവി ഇത്തരത്തിലാകുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നിലവില്‍ കുടുംബ കോടതിയുടേതടക്കം വിധികള്‍ വന്നിട്ടുള്ള സംഭവത്തില്‍ കുട്ടിക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൂടി വിഷയത്തിന് പരിഹാരം കണ്ടെത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മിറ്റി കൂടി ആവശ്യമായ നിയമ നടപടി സ്വീകരിക്കും. ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സംഭവം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെയും പോലീസിന്റെയും പഞ്ചായത്തിന്റെയും ഇടപെടലോടു കൂടിയാണ് കുട്ടിയെ ബാലികാ സദനത്തിലേക്ക് മാറ്റിയത്. മറ്റ് അന്വേഷണങ്ങള്‍ക്ക് ശേഷം മെച്ചപ്പെട്ട ജീവിത സാഹചര്യമാണെങ്കില്‍ കുട്ടിയുടെ താല്‍പര്യപ്രകാരം കുടുംബവുമായി ഒരുമിച്ച് ജീവിക്കാനുള്ള നടപടികളാവും സ്വീകരിക്കുക.- കലക്ടര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com