ചാരക്കേസിനു പിന്നിലെ ഗൂഢാലോചന: എസ് വിജയനും തമ്പി എസ് ദുര്‍ഗാദത്തിനും ഇടക്കാല ജാമ്യം

ചാരക്കേസിനു പിന്നിലെ ഗൂഢാലോചന: എസ് വിജയനും തമ്പി എസ് ദുര്‍ഗാദത്തിനും ഇടക്കാല ജാമ്യം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കുന്ന കേസില്‍ പ്രതികളായ മുന്‍  പൊലീസ് ഉദ്യോഗസ്ഥര്‍ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവര്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്താല്‍ അന്നു തന്നെ ജാമ്യം നല്‍കണമെന്ന കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. അ്‌ന്വേഷണവുമായി സഹകരിക്കാന്‍ എസ് വിജയനോടും തമ്പി എസ് ദുര്‍ഗാദത്തിനോടും കോടതി നിര്‍ദേശിച്ചു.

ഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇരുവരെയും അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പുപറയാനാവില്ലെന്ന് നേരത്തെ വാദത്തിനിടെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. 

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സിബിഐയുടെ അന്വേഷണം. ചാരക്കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതി ചേര്‍ത്തതിനു പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളാണ് ഡികെ ജയിന്‍ സമിതി അന്വേഷിച്ചത്. 

നമ്പി നാരായണനെ കേരള പൊലീസ് കേസില്‍ കുടുക്കിയതാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡികെ ജയിന്‍ സമിതി പരിശോധിച്ചിരുന്നു. മുദ്ര വച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കിയത്. സുപ്രീം കോടതി നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് പരിശോധിച്ച സിബിഐ ഗൂഢാലോചനക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com