തിരുവനന്തപുരം: വാക്സിൻ ക്ഷാമം തുടരുന്ന സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലും സ്റ്റോക്ക് ഇല്ലെന്നാണ് വിവരം. ഇവിടങ്ങളിൽ 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വിതരണമുണ്ടാവുക.
പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണുള്ളത്. പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്സീൻ എത്തിയത്. അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഡോസാണ് അന്നെത്തിയത്.
ഓഗസ്റ്റിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. മൂന്നാം തരംഗ ഭീഷണി നിലനിൽക്കേ പരമാവധി ആളുകൾക്ക് ഒരു ഡോസ് വാക്സിൻ എങ്കിലും എത്രയും വേഗം എത്തിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ