പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ച് പൂജ; മന്ത്രവാദി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍

അത്ഭുത സിദ്ധി അവകാശപ്പെട്ട് ആഭിചാരക്രിയകള്‍ നടത്തിവന്നിരുന്ന മന്ത്രവാദി പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി
അറസ്റ്റിലായ രാജീവന്‍
അറസ്റ്റിലായ രാജീവന്‍

തൃശൂര്‍:  അത്ഭുത സിദ്ധി അവകാശപ്പെട്ട് ആഭിചാരക്രിയകള്‍ നടത്തിവന്നിരുന്ന മന്ത്രവാദി പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. അച്ഛന്‍ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മാള കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെയാണ് (39 വയസ്സ്) പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇരിങ്ങാലക്കുട ഡിവൈ എസ്പി ബാബു കെ.തോമസിന്റെ നേതൃത്വത്തില്‍ മാള ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുണ്ടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവന്ന പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് വിവരം. 

രാജീവിന്റെ വീടിനു സമീപം അന്യജില്ലയില്‍നിന്നുള്ള വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പൊലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ്. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് മഠത്തുംപടിയിലെ ക്ഷേത്രത്തിലെ പരികര്‍മ്മിയുടെ സഹായി ആയിരുന്നു രാജീവ്. പരികര്‍മ്മി മരിച്ചതോടെ മന്ത്രശക്തി തനിക്കു ലഭിച്ചെന്നു പ്രചരിപ്പിച്ച രാജീവ് വീട്ടില്‍ അമ്പലം പണിത് പൂജയും മറ്റും നടത്തിവരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജ. പൂജ സമയത്തും വെളിപാട് തറയില്‍  പ്രവേശിച്ച് കല്‍പ്പന പറയുമ്പോഴും അച്ഛന്‍ സ്വാമി എന്നാണ് പറഞ്ഞിരുന്നത്. 

ഇയാള്‍ സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വളരെ സാധാരണ ജീവിതം നയിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലത്തിനിടയില്‍ സാമ്പത്തിക ശേഷിയും ആഢംബര വാഹനങ്ങളും സ്വന്തമാക്കിയതായാണ് വിവരം. 

ചൊവ്വാഴ്ച പൊലീസ് മഫ്തിയില്‍ ഭക്തരെന്ന വ്യാജേന ഇയാളുടെ അമ്പലത്തില്‍ എത്തിയെങ്കിലും ആള്‍ സ്ഥലത്തില്ലായിരുന്നു. പിന്നീട് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com