നടിയെ ആക്രമിച്ച കേസ് : മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്
കേസിലെ പ്രതിയായ നടന്‍ ദിലീപ് / ഫയല്‍ ചിത്രം
കേസിലെ പ്രതിയായ നടന്‍ ദിലീപ് / ഫയല്‍ ചിത്രം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. നാളെ കോടതിയില്‍ ഹാജരാക്കാനാണ് എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിന് വിചാരണക്കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ആണ് കോടതിയുടെ നടപടി. 

വിചാരണ നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയെങ്കിലും വിഷ്ണു ഹാജരായില്ല. ഇതേത്തുടര്‍ന്ന് കോടതി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. 

കേസിലെ പത്താം പ്രതിയായിരുന്നു വിഷ്ണു. പിന്നീട് മാപ്പുസാക്ഷി ആകുകയായിരുന്നു.  ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ജയില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ആകെ നൂറ്റി നാല്‍പത് സാക്ഷികള്‍ ഉള്ള കേസില്‍ എണ്‍പത് പേരെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു. 

വിചാരണ ഓഗസ്റ്റില്‍ തീരേണ്ടതാണ്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കാരണം വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com