നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍ ; കോടതിയില്‍ ഹാജരാക്കി 

കേസില്‍ നിരന്തരം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്  വിഷ്ണുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു
മാപ്പുസാക്ഷി വിഷ്ണു, കേസിലെ പ്രതി ദിലീപ് / ടെലിവിഷന്‍ ചിത്രം
മാപ്പുസാക്ഷി വിഷ്ണു, കേസിലെ പ്രതി ദിലീപ് / ടെലിവിഷന്‍ ചിത്രം

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഇയാളെ കൊച്ചിയിലെ വിചാരണ കോടതിയില്‍ ഹാജരാക്കി. 

കേസില്‍ നിരന്തരം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാപ്പുസാക്ഷി വിഷ്ണുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായിരുന്നു വിഷ്ണു. കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയാകുകയായിരുന്നു. ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ജയില്‍ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ആകെ നൂറ്റി നാല്‍പത് സാക്ഷികള്‍ ഉള്ള കേസില്‍ എണ്‍പത് പേരെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു.

വിചാരണ ഓഗസ്റ്റില്‍ തീരേണ്ടതാണ്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കാരണം വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com