തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് പിരിവ് ഇന്ന് അവസാനിക്കും. പ്രളയാനന്തര കേരള പുനർനിർമാണത്തിനായി 2019 ഓഗസ്റ്റ് ഒന്ന് മുതൽ രണ്ട് വർഷത്തേക്ക് സെസ് നടപ്പാക്കിയത്. നാളെ മുതൽ ബിൽ ചോദിച്ചു വാങ്ങി, അതിൽ പ്രളയ സെസ് ചുമത്തിയിട്ടില്ലെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചു.
പ്രളയ സെസ് പിൻവലിക്കുന്നതോടെ സ്വർണം, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ അടക്കം വിലയേറിയ ഉൽപന്നങ്ങൾക്കെല്ലാം നാളെ മുതൽ കേരളത്തിൽ നേരിയ വിലക്കുറവ് ഉണ്ടാകും. അഞ്ച് ശതമാനത്തിനുമേൽ നികുതിയുള്ള ചരക്ക് - സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും അടിസ്ഥാന വിലയുടെ ഒരു ശതമാനവും സ്വർണം വെള്ളി എന്നിവയ്ക്ക് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്. ജൂലൈ 31ന് ശേഷം ഇത് പിരിക്കാൻ പാടില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ അറിയിച്ചു.
വാഹനങ്ങൾക്ക് പുറമെ മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ, ടി വി, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്ൻ, മിക്സി,വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, മെത്ത, ക്യാമറ, മരുന്നുകൾ, 1000 രൂപയിൽ കൂടുതൽ വിലയുള്ള തുണികൾ, കണ്ണട, ചെരുപ്പ്, ബാഗ്, സിമൻറ, പെയ്ൻറ്, മാർബിൾ, ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക് ഒരു ശതമാനം വിലയാണ് കുറയുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ