കൊല്ലം: 45 വർഷം മുൻപ് വിമാന അപകടത്തിൽ മരിച്ചെന്നു കരുതിയ ആൾ വീട്ടിൽ തിരിച്ചെത്തി. ശാസ്താംകോട്ട സ്വദേശി സജാദ് തങ്ങളാണ് തിരികെ എത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി മുംബൈയിലെ സിയാൽ ആശ്രമത്തിൽ കഴിഞ്ഞു വരികയായിരുന്നു സജാദ് തങ്ങൾ. ആശ്രമത്തിൽ നിന്ന് അറിയിച്ചതനുസരിച്ച് സജാദിനെ സഹോദരങ്ങളാണു കാരാളിമുക്കിലെ വീട്ടിൽ എത്തിച്ചത്. 91 വയസുള്ള ഉമ്മ ഫാത്തിമാ ബീവിയും ബന്ധുക്കളും നാട്ടുകാരും ചേർന്നു സജാദിനെ സ്വീകരിച്ചു.
ഇളയ സഹോദരൻ അബ്ദുൽ റഷീദും സഹോദര പുത്രനും ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ കഴിഞ്ഞ ദിവസം മുംബൈയ്ക്കു പോയിരുന്നു. മൂന്ന് പേരും വൈകീട്ട് അഞ്ച് മണിയോടെ മടങ്ങിയെത്തി. ഉമ്മ ഫാത്തിമാ ബീവി ഉൾപ്പെടെയുള്ള ബന്ധുക്കൾ വീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.
1971ൽ കപ്പൽ മാർഗം യുഎഇയിലേക്കു പോയ ആളാണു സജാദ് തങ്ങൾ. പിന്നീട് 1996ൽ ഇന്ത്യയിലേക്കു മടങ്ങി. എന്നാൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം യാത്രാമധ്യേ അപകടത്തിൽ പെട്ടതോടെ 95 ആളുകൾ മരിച്ചു. അപകടത്തിൽ സജാദും മരിച്ചെന്നാണു ബന്ധുക്കൾ കരുതിയിരുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭിച്ചതുമില്ല.
തെന്നിന്ത്യൻ താരം റാണി ചന്ദ്ര ഉൾപ്പെടെയുള്ളവർ അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിനു ശേഷം വിഷാദാവസ്ഥയിലായിരുന്ന സജാദ് രണ്ട് വർഷം മുൻപാണു മുംബൈ പനവേലിലെ ആശ്രമത്തിലെത്തുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണു തിരിച്ചുവരവിനു വഴിയൊരുങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ