ഫാ. റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണം, ജാമ്യം നല്‍കണം; കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

ഫാ. റോബിനെ വിവാഹം കഴിക്കണമെന്നും ഇതിനായി ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം
ഫാ. റോബിന്‍/ഫയല്‍
ഫാ. റോബിന്‍/ഫയല്‍

ന്യൂഡല്‍ല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കു ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ ഇര സുപ്രീം കോടതിയില്‍. ഫാ. റോബിനെ വിവാഹം കഴിക്കണമെന്നും ഇതിനായി ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

സ്വന്തം ഇഷ്ടപ്രകാരമാണ് ഫാ. റോബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഇതിനായി അദ്ദേഹത്തിനു ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച
പരിഗണിക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. റോബിന്‍ മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്‌സോ കോടതി വിധിച്ചിരുന്നു. 

വിവിധ വകുപ്പുകളിലായി 60 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദേശിച്ചത്. 

കേസിലെ മറ്റ് പ്രതികളായ ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, കല്ലുമുട്ടി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടര്‍ സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫിലിയ എന്നിവരെയാണ് വെറുതെ വിട്ടത്.

പീഡനവിവരം മറച്ചുവെച്ചു, നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ഗൂഢാലോചന നടത്തി തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കുട്ടിയെ കാറില്‍ വയനാട്ടിലെ കേന്ദ്രത്തിലേക്ക് കടത്തിയത് തങ്കമ്മ നെല്ലിയാനിയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.ശാസ്ത്രീയ പരിശോധനയില്‍ കുട്ടിയുടെ പിതാവ് ഫാദര്‍ റോബിനാണെന്ന് കണ്ടെത്തിയിരുന്നു.

കംപ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ് സ്വന്തം മുറിയില്‍ വച്ച് ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട്‌വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി.

2017 ഫെബ്രുവരിയില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ആശുപത്രി അധികൃതര്‍ അടക്കം ആകെ പത്ത് പേര്‍ കേസില്‍ അറസ്റ്റിലായി. എന്നാല്‍ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി.

വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂര്‍ത്തി ആയെന്നും ഇത് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്‌സോ കോടതി തള്ളുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com