15 മാസമായി കുട്ടികൾ വീട്ടിൽ തന്നെ, ലോകം മുഴുവൻ ഇങ്ങനെ ആയെന്ന് അവർക്ക് പറഞ്ഞുകൊടുക്കണം: മുഖ്യമന്ത്രി 

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കൊച്ചി: സംസ്ഥാനത്ത് വീണ്ടുമൊരു ഓൺലൈൻ അധ്യയന വർഷത്തിന് തുടക്കംകുറിച്ചു. അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും കലാപരിപാടികൾ നടത്തിയും മധുരപലഹാരങ്ങൾ നൽകിയുമാക്കെ നടത്തിയിരുന്ന പ്രവേശനോത്സവം ഇക്കുറി വീണ്ടും വെർച്ച്വൽ ആയി നടന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 

എല്ലാ മേഖലകളും അടഞ്ഞുകിടന്നപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ കേരളം ലോകത്തിന് മുന്നിൽ വച്ച മാതൃകയാണ് ഡിജിറ്റൽ ക്ലാസ് രീതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഓൺലൈൻ ഡിജിറ്റർ ക്ലാസുകൾ പൊതുവിദ്യാഭ്യാസ രംഗത്തെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ സാധിക്കുമെന്ന് നമ്മൾ തെളിയിച്ചു. ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്‌നത്തെ ബഹുജന പിന്തുണയോടെ നമ്മുടെ സംസ്ഥാനം അതിജീവിച്ചു. ഈ വർഷം ഒരുപടി കൂടി മുന്നോട്ടുപോകണം എന്നാണ് നിശ്ചയിച്ചിട്ടുള്ളത്. സ്വന്തം അധ്യാപകർ തന്നെ കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന സംവിധാനം ഇക്കുറിയുണ്ടാകും. ഇതോടെ ശരിയായ അർത്ഥത്തിലുള്ള ഓൺലൈൻ വിദ്യാഭ്യാസം നടത്താനാകും. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുക", ‌പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

പതിനഞ്ച് മാസമായി കുഞ്ഞുങ്ങൾ വീട്ടിൽ തന്നെ കഴിയുകയാണെന്നും അവർക്ക് അതിന്റേതായ വിഷമതകളും മാനസിക പ്രയാസവുമുണ്ടാകുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ലോകം മുഴുവൻ ഇങ്ങനെയായി എന്ന് അവർക്ക് പറഞ്ഞുകൊടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com