വധശിക്ഷ കാത്ത് കിടക്കവേ രക്ഷകനായി എംഎ യൂസഫലി; ബെക്സ് കൃഷ്ണന് ഇത് രണ്ടാം ജന്മം

വധ ശിക്ഷ കാത്ത് കിടക്കവേ നിർണായക ഇടപെടൽ നടത്തി എംഎ യൂസഫലി; ബെക്സ് കൃഷ്ണന് ഇത് രണ്ടാം ജന്മം
എംഎ യൂസഫലി, ബെക്സ് കൃഷ്ണൻ
എംഎ യൂസഫലി, ബെക്സ് കൃഷ്ണൻ

അബുദാബി: വധ ശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയു‌ടെ ഇടപെ‌ടലിലൂടെ ലഭിച്ചത് രണ്ടാം ജന്മം. തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട  ബെക്‌സ് കൃഷ്ണന്റെ  (45) വധ ശിക്ഷയാണ് യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത്. ഒൻപത് വർഷങ്ങൾക്ക് മുൻപ് അബുദാബി മുസഫയിൽ വെച്ച് ബെക്സ് കൃഷ്ണൻ ഓടിച്ച വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു വധ ശിക്ഷ വിധിച്ചത്. 

അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി (blood money) 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ്  ചെയ്യാൻ കോടതി വഴി സാധ്യമായത്. 

2012 സെപ്തംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ  ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ  സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു.  

സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ൽ ബെക്‌സിന് വധ ശിക്ഷ വിധിച്ചു.  

അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന  ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ പ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എംഎ യൂസഫലിയോട്  മോചനത്തിനായി ഇടപെടാൻ  കുടുംബം  അഭ്യർത്ഥിച്ചത്. 

കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ്  മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തിൽ ഇതിനായി സുഡാനിൽ നിന്നു കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തു. 

ഏറെനാൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പ് നൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിച്ചു. ഇതേത്തുടർന്നാണ് ബെക്‌സിന്റെ ജയിൽ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി അഞ്ച് ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെച്ചു. നിയമനടപടികൾ പൂർത്തിയാക്കി ബെക്‌സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.  

നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അൽ വത്ബ ജയിലിൽ തന്നെ കാണാൻ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്‌സ് വിങ്ങിപ്പൊട്ടി. ഇനിയൊരിക്കലും വീട്ടുകാരെ കാണുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കൈയബദ്ധത്തിൽ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഇടപെടൽ. വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാൻ കാരണക്കാരനായ എംഎ യൂസഫലിയെ നേരിൽ കാണാൻ ബെക്സിന് ആഗ്രഹമുണ്ട്. കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബെക്‌സ് കൃഷ്ണൻ. 

വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എംഎ യൂസഫലി. യുഎഇ എന്ന രാജ്യത്തിന്റെയും ദീർഘദർശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com