തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ബിജെപി. കൊടകര കുഴൽപ്പണക്കേസും സികെ ജാനുവുമായി ബന്ധപ്പെട്ട വിവാദവുമെല്ലാം വാർത്തകളിൽ നിറയുകയാണ്. ഇപ്പോൾ പുതിയ ആരോപണം ഉന്നത നേതാവിനെതിരെ ഉയർന്നിരിക്കുകയാണ്. പാലക്കാട്ടു നിന്നു മത്സരിച്ച മെട്രോമാൻ ഇ ശ്രീധരനെ തോൽപ്പിക്കാനും ബിജെപിയിൽ ഒരു വിഭാഗം ശ്രമിച്ചെന്നാണ് ആരോപണം.
ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് ഡീൽ നടത്തിയതായാണ് ദേശീയ നേതൃത്വത്തിനു പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തിൽ പുതുതായി 7322 വോട്ടുകൾ കൂടി ബിജെപി ചേർത്തിരുന്നു. ഈ 47,500 വോട്ടുകൾക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയിൽ ലഭിക്കേണ്ട വോട്ടുകൾ കൂടി പരിഗണിക്കുമ്പോൾ 60,000 വോട്ടുകൾ ലഭിക്കേണ്ടതായിരുന്നു. എന്നാൽ എതിർ സ്ഥാനാർഥിയുമായി ഉന്നത നേതാവ് ഡീലുണ്ടാക്കിയെന്നാണ് രഹസ്യ പരാതിയിൽ ആരോപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ മുൻകൈയെടുത്തു മത്സരിച്ച ശ്രീധരൻ മികച്ച മത്സരമാണ് കാഴ്ചവെച്ചത്. കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ് മണ്ഡലത്തിൽ വിജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ