തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയാറാക്കാൻ നിര്‍ദേശിച്ച് വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഇത് സംബന്ധിച്ച് കണക്കുകൾ ശേഖരിക്കും.
ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലെന്ന് കണ്ടെത്തുന്ന വിദ്യാർഥികൾക്ക് ഈ മാസം 13നകം എല്ലാ സൗകര്യവും ഒരുക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനത്തിന് സൗകര്യമുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
സ്കൂൾ തലം, ഉപജില്ല, ജില്ലാതലം എന്നിങ്ങനെ തിരിച്ചാണ് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. ഇതിനായി എല്ലാ ജില്ലകളിലും ഏകോപന സമിതികൾ രൂപീകരിക്കും. ദിവസേനയെന്നോണം പ്രവർത്തനം നടത്തണമെന്നും ഓരോ ദിവസവും റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.
സ്പോൺസർ ചെയ്യാൻ സന്നദ്ധരായ വ്യക്തികൾ, എല്ലാതലത്തിലുമുള്ള ജനപ്രതിനിധികൾ, മറ്റു സാമൂഹ്യസംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഡിജിഇ സർക്കുലറിൽ നിർദേശിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ