445 പുതിയ പച്ചത്തുരുത്തുകള്‍; ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം മിഷന്‍

1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 5 ന് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍  മന്ത്രിമാര്‍, എം.എല്‍.എ. മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ എന്നിവര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഹരിതകര്‍മ്മസേനാംഗങ്ങളും പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി. 

തിരുവനന്തപുരം 32, കൊല്ലം 75, പത്തനംതിട്ട 11, ആലപ്പുഴ 7, കോട്ടയം 30, ഇടുക്കി 7, എറണാകുളം 5, തൃശൂര്‍ 30, പാലക്കാട് 88, മലപ്പുറം 20, കോഴിക്കോട് 20, വയനാട് 2, കണ്ണൂര്‍ 30, കാസര്‍ഗോഡ് 88 എന്നിങ്ങനെയാണ്  ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകള്‍. 1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതില്‍ 2 വര്‍ഷം മുതല്‍ 6 മാസം വരെ കാലം പിന്നിട്ടവയുണ്ട്.  പരിപാലനത്തിന്റെ ഭാഗമായി പച്ചത്തുരുത്തുകളില്‍ നശിച്ചുപോയ ചെടികളുടെ സ്ഥലത്ത് പുതിയവ നട്ടു പിടിപ്പിക്കുന്ന പരിപാടിയും ജൂണ്‍ 5 ന് സംഘടിപ്പിച്ചിട്ടുണ്ട്.

വൃക്ഷവല്‍ക്കരണ പരിപാടി എന്നതിലുപരി ജൈവ വൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച് പരിപാലിക്കാനാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. അര സെന്റ് മുതല്‍ എത്ര ഭൂമിവരെയുമുള്ള സ്ഥലത്ത് പ്രാദേശിക ജൈവ വൈവിധ്യത്തിന് പ്രധാന്യം നല്‍കിയുള്ള സസ്യങ്ങള്‍ നട്ട് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാം. പക്ഷികളും ശലഭങ്ങളും വിവിധയിനം കൂണുകളും വള്ളിച്ചെടികളുമായി ഇതിനകംതന്നെ പല പച്ചത്തുരുത്തുകളും ചെറു ജൈവ വൈവിധ്യം സൃഷ്ടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇവ ജൈവ വൈവിധ്യ ആവാസ കേന്ദ്രങ്ങളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. 'ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം' എന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ചിന്താ വിഷയത്തെ അന്വര്‍ത്ഥമാക്കുകയാണ് കേരളത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ പച്ചത്തുരുത്തുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com