കൊച്ചി; കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി കുറ്റം സമ്മതിച്ചു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതായി രവി പൂജാരി സമ്മതിച്ചു. എന്നാൽ വെടിവെപ്പ് നടത്താന്‍ ആളെ ഏർപ്പാട് ചെയ്തത് താനല്ലെന്നാണ് രവി പൂജാരിയുടെ മൊഴി. ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂർ, കാസർഗോഡ് സംഘമെന്നും മൊഴിയിലുണ്ട്.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂർ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ രാത്രിയാണ് രവി പൂജാരിയെ കൊച്ചിയിലെത്തിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കി. ഈ മാസം എട്ടാം തിയതി വരെയാണ് അന്വേഷണ സംഘത്തിന് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.
2018 ഡിസംബർ 15 നാണ് നടി ലീന മരിയ പോളിന്‍റെ കൊച്ചി കടവന്ത്രയിലെ പാർലറിൽ വെടിവെപ്പുണ്ടായത്. നടിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ പെരുമ്പാവൂരിലെ ക്വട്ടേഷൻ സംഘം രവി പൂജാരിയെ സമീപിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ