കൊച്ചി: ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച് ഇ ശ്രീധരൻ, ജേക്കബ് തോമസ്, സി വി ആനന്ദബോസ് എന്നിവർ കേന്ദ്രനേതൃത്വത്തിനു റിപ്പോർട്ട് നൽകി. തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്താനും നിർദേശങ്ങൾക്കുമായി ഔദ്യോഗിക മേഖലയിൽ മികവു പുലർത്തിയ മൂവരെയും പാർട്ടി ദേശീയ നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. മൂവരുടെയും റിപ്പോർട്ടുകൾ വെവ്വേറെയായാണു കേന്ദ്രനേതൃത്വത്തിനു നൽകിയിരിക്കുന്നത്.
കേരളത്തിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളുമായി ബന്ധമില്ലാത്തതിനാൽ കൂടിയാണ് നിഷ്പക്ഷ വിലയിരുത്തലിനായി ഇവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും മോർച്ച അധ്യക്ഷന്മാരുടെയും യോഗത്തിനു മുൻപുതന്നെ മൂന്ന് റിപ്പോർട്ടുകളും നൽകിയെന്നാണ് സൂചന.
ക്രിസ്ത്യൻ സമുദായത്തെ കൂടുതൽ ചേർത്തു നിർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തൽ. പാർട്ടിയെ ന്യൂനപക്ഷങ്ങളുമായി കൂടുതൽ അടുപ്പിക്കാനും അവരുടെ പേടി മാറ്റാനുമുള്ള നിർദേശങ്ങൾ റിപ്പോർട്ടുകളിൽ ഉണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പു ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഫണ്ടു വിവാദത്തെക്കുറിച്ചും പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ