തിരുവനന്തപുരം: ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രി നിയമസഭയിൽ മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻ മേൽ മൂന്ന് ദിവസം നടന്ന ചർച്ചകൾക്ക് ശേഷമാണ് ധനമന്ത്രിയുടെ മറുപടി.
രണ്ടാം കോവിഡ് പാക്കേജിൽ പ്രഖ്യാപിച്ച പണം നീക്കിവെച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിന് ധനമന്ത്രി മറുപടി നൽകിയേക്കും. ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാനുള്ള 8900 കോടി രൂപയുടെ കാര്യത്തിലെ അവ്യക്തതകളിലും കെ എൻ ബാലഗോപാലിന്റെ പ്രതികരണം വന്നേക്കും.
കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ സൗജന്യമാക്കിയ സാഹചര്യത്തിൽ വാക്സിൻ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും ധനമന്ത്രി വ്യക്തത നൽകിയേക്കും. ലോക്ക്ഡൗൺ സാഹചര്യത്തിൽ സഹായം വേണമെന്ന് കൂടുതൽ കോണുകളിൽ നിന്ന് ആവശ്യമുയർന്നതും ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗവും ഇന്നത്തെ നടപടിക്രമങ്ങളിൽ പ്രധാനമാണ്.
വാക്സിൻ സൗജന്യമായി നൽകുന്നത് സംബന്ധിച്ച കേന്ദ്ര തീരുമാനത്തിൽ കൂടുതൽ വ്യക്തത വന്ന ശേഷം സംസ്ഥാന സർക്കാർ തുടർനടപടികൾ തീരുമാനിക്കുമെന്നാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. സാമ്പത്തിക ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനുണ്ട്. വാക്സിൻ വാങ്ങാൻ സംസ്ഥാന ഗവൺമെന്റുകൾക്ക് ചെലവായ പണത്തിന്റെ കാര്യം ചർച്ചചെയ്യേണ്ടി വരും. ഇക്കാര്യങ്ങളിൽ കേന്ദ്രത്തിന്റെ കൃത്യമായ ഉത്തരവുകൾ വരുമ്പോൾ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ