ചീരയെന്ന് തെറ്റിദ്ധരിച്ച് ഉമ്മത്തിന്റെ ഇല കറിവെച്ചു, വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യവിഷബാധ

ചീരയാണെന്ന് കരുതി അമ്മൂമ്മ പറിച്ച് കറിവച്ചത് ഉമ്മം എന്നറിയപ്പെടുന്ന ഡാറ്റിയൂറ എന്ന ചെടിയായിരുന്നു
ഉമ്മം ചെടി/ഫോട്ടോ: വിക്കിപ്പീഡിയ
ഉമ്മം ചെടി/ഫോട്ടോ: വിക്കിപ്പീഡിയ

കൊച്ചി: പറമ്പിൽ കണ്ട ചീരയോട് സാദൃശ്യം തോന്നുന്ന ചെടി കറി വെച്ച് കഴിച്ച അമ്മുമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യ വിഷബാധ. ചീരയാണെന്ന് കരുതി അമ്മൂമ്മ പറിച്ച് കറിവച്ചത് ഉമ്മം എന്നറിയപ്പെടുന്ന ഡാറ്റിയൂറ എന്ന ചെടിയായിരുന്നു. 

ഇലകളും പൂക്കളും കായും അടക്കം വിഷമുള്ള ഈ ചെടി ഉള്ളിൽച്ചെന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മയ്ക്കും 14 കാരിയായ കൊച്ചുമകൾ മരിയ ഷാജിയ്ക്കുമാണ് ഭക്ഷ്യ മറികടന്ന് ഇപ്പോൾ ആശുപത്രി വിട്ടു. അപസ്മാര സമാന ലക്ഷണങ്ങളും ഛർദിയുമായി മണിക്കൂറുകളുടെ ഇടവേളയിലാണ് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ കൃഷ്ണമണികൾ വികസിച്ചിരുന്നു. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു.

പതിനാലുകാരിയായ കൊച്ചുമകൾ ആലുവ രാജഗിരി ആശുപത്രിയിലും അമ്മൂമ്മ സമീപത്തുള്ള ആശുപത്രിയിലുമാണ് ചികിൽസ തേടിയത്. വീട്ടിൽ അമ്മൂമ്മയും കാൻസർ ബാധിച്ച് കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസം. കറി കഴിച്ച് അൽപ്പസമയം കഴിഞ്ഞതോടെ അമ്മൂമ്മയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ചർദ്ദിയും പിച്ചും പേയും പറയാനും ബഹളം വയ്ക്കാനും തുടങ്ങിയതോടെ നാട്ടുകാരാണ് മകളെ വിവരം അറിയച്ചത്. ഉടൻ തന്നെ മകളും കുടുംബവും സ്ഥലത്തെത്തി.

കിടപ്പുരോഗിയായ അപ്പൂപ്പൻ വീട്ടിലുള്ളതിനാൽ 14 വയസുകാരിയായ മകളെ വീട്ടിൽ നിർത്തിയശേഷം ഇവർ അമ്മൂമ്മയയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. അൽപ്പസമയത്തിന് ശേഷം വിശന്ന കുട്ടി അമ്മൂമ്മ ഉണ്ടാക്കിവച്ച കറിയും കൂട്ടി ഭക്ഷണം കഴിച്ചു. ഇതിന് തൊട്ടുപിന്നാലെ അമ്മൂമ്മ പ്രകടിപ്പിച്ച അതേ ലക്ഷണങ്ങൾ കുട്ടിയും കാണിച്ചതോടെ നാട്ടുകാരാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചത്. കഴിച്ച ഭക്ഷണത്തെ കുറിച്ചുള്ള വിവരങ്ങൾ കുട്ടി പറഞ്ഞതോടെ ആമാശയത്തിൽ നിന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എടുത്താണ് വിഷബാധ സ്ഥിരീകരിച്ചത്. 

പച്ച ചീരയുടെ ഇലയോട് സാദൃശ്യമുള്ളതാണ് ഡാറ്റിയൂറ ഇനോക്‌സിയ എന്ന ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇലകള്‍. തണ്ടുകളില്‍ ഇളം വയലറ്റ് നിറമുള്ള ഈ ചെടിയുടെ തൈ കണ്ടാല്‍ ചീരയാണെന്നേ തോന്നുകയുള്ളു. മനുഷ്യന്റെയോ കന്നുകാലികളുടെയോ ഉള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള വിഷച്ചെടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com