തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവ് നൽകിയതോടെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നു പുനരാരംഭിക്കും. പരിമിതമായ ദീർഘ ദൂര സർവീസുകളാവും നടത്തുകയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു. ‘എന്റെ കെഎസ്ആർടിസി’മൊബൈൽ ആപ്, www.ker alartc.com എന്ന വെബ്സൈറ്റിലും സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഓൺലൈനിലൂടെ ടിക്കറ്റുകൾ റിസർവ് ചെയ്യാം. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.
രോഗവ്യാപനം കുറഞ്ഞതോടെയാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. നാഷണൽ ഹൈവേ, എംസി റോഡ് , മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലൂടെയാണു സർവീസുകൾ നടത്തുന്നത്. കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. യാത്രക്കാർ ആവശ്യമുള്ള രേഖകൾ കരുതണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ഡൗൺ പിൻവലിക്കുന്ന 17 ന് ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ