സത്യപ്രതിജ്ഞയില്‍ 'പ്രൊഫസര്‍' ; ബിന്ദുവിനെതിരെ ഗവര്‍ണര്‍ക്ക് പരാതി

സര്‍ക്കാര്‍ തന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റി നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്
മന്ത്രി ബിന്ദു / ഫെയ്‌സ്ബുക്ക് ചിത്രം
മന്ത്രി ബിന്ദു / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : പ്രൊഫസര്‍ അല്ലാത്ത ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു, പ്രൊഫസര്‍ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പരാതി. തെറ്റായ പദവി പരാമര്‍ശിച്ചു നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കി, മന്ത്രി വീണ്ടും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

മന്ത്രി ബിന്ദുവിന്റെ പദവി സംബന്ധിച്ച് സര്‍ക്കാര്‍ തന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റി നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രഫസര്‍ ആര്‍  ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഡോ. ആര്‍ ബിന്ദുവെന്ന് തിരുത്തിയതായി അറിയിച്ചു കൊണ്ട് ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി വി.പി.ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 

പ്രൊഫസര്‍ ആര്‍.ബിന്ദുവെന്ന പേരിലാണ് മന്ത്രി ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയായ ഡോ. ബിന്ദു പ്രഫസറല്ല. ഇത് ആള്‍മാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണ്. ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സര്‍ക്കാര്‍ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞയില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് ദേവികുളം എംഎല്‍എ എ രാജയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. കൂടാതെ പിഴ അടയ്‌ക്കേണ്ടിയും വന്നിരുന്നു. ഈ സാഹചര്യത്തില്‍ അസത്യപ്രസ്താവന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com