പൊലീസിന് ശ്രദ്ധക്കുറവ് ഉണ്ടായി ; മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നു എന്ന് കമ്മീഷണര്‍

പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്
അറസ്റ്റിലായ പ്രതി മാര്‍ട്ടിന്‍ ജോസഫ്‌
അറസ്റ്റിലായ പ്രതി മാര്‍ട്ടിന്‍ ജോസഫ്‌

കൊച്ചി : കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.  മാര്‍ട്ടിന്റെ വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കും. ആഡംബര കാറുകളും ഫ്‌ലാറ്റുകളും മാര്‍ട്ടിനുണ്ട്. കേസന്വേഷണത്തില്‍ പൊലീസിന് ശ്രദ്ധക്കുറവ് ഉണ്ടായെന്നും കമ്മീഷണര്‍ പറഞ്ഞു. 

മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴുമാണ് ക്രൂരതയെക്കുറിച്ച് മനസിലായത്. പൊലീസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുകയാണ്. സെന്‍ട്രല്‍ എസിയാണ് പരിശോധിക്കുന്നത്. ഇത്തരം കേസുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രതി മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടിയ ശേഷം കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്. ആ കേസും അന്വേഷിക്കും. മാര്‍ട്ടിനെതിരെ ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.  

യുവതിയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ മുണ്ടൂര്‍ കിരാലൂരിലെ ചതുപ്പ് നിലത്തില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് മാര്‍ട്ടിന്‍ പൊലീസ് പിടിയിലായത്. 

ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ധനേഷ്, ജോണ്‍ജോയ്, ശ്രീരാഗ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മാര്‍ട്ടിന്‍ ജോസഫിനെ ഇന്നും നാളെയുമായി മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്‌ലാറ്റില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. 

അതിനിടെ കേസില്‍ അറസ്റ്റിലായ പ്രതി മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. പ്രതി അറസ്റ്റിലായ സാഹചര്യത്തില്‍ ജാമ്യഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com