സംസ്ഥാനത്ത് എന്തിനാണ് ലോക്ക്ഡൗൺ നീട്ടിയത്? വിശദീകരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് എന്തിനാണ് ലോക്ക്ഡൗൺ നീട്ടിയത്? വിശദീകരിച്ച് മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകൾ കുറയുന്ന നില വന്നിട്ടും ലോക്ക്ഡൗൺ നീട്ടിയതിനെ കുറിച്ച് സംശയങ്ങൾ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേ​ഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി വിശ​ദീകരിച്ചു.

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസുകൾ കുറയുമ്പോഴും ലോക്കഡൗൺ നീട്ടിയതിനെ കുറിച്ച് സംശയങ്ങൾ ഉയരുന്നുണ്ട്. ടിപിആ‌‌‌ർ കുറയാതെ തുടരുന്നതിനാലാണ് ഇതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

വൈറസ് വ്യാപനം കുറച്ചില്ലെങ്കിൽ രോഗ വ്യാപനം കൂടും. രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തിൽ കൂടുതലാണ്. വൈറസ് സാന്ദ്രത കുറക്കുക പ്രധാനമാണ്. അതാണ് ലോക്ക്ഡൗൺ ദീർഘിപ്പിച്ചത് - മുഖ്യമന്ത്രി വിശദീകരിച്ചു. 
  
കൊറോണ വൈറസിന് ജനികമാറ്റ സാധ്യത കൂടുതലാണെന്നും ഇതിൽ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി ഓ‌‌ർമ്മിപ്പിച്ചു. വൈറസ് വകഭേദങ്ങൾക്ക് ആൽഫ ബീറ്റ ഗാമ ഡെൽറ്റ പേര് നൽകിയിരിക്കുകയാണ്. ഡെൽറ്റയാണ് കേരളത്തിൽ കൂടുതൽ. രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെൽറ്റയാണ്. വാക്സീൻ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാൻ ഇവയ്ക്ക് കഴിയും. 

മരണം സംഭവിക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളിൽ നിന്ന് രണ്ടോ മൂന്നോ ആളുകളിലായിരുന്നു പകരുന്നതായി കണ്ടെത്തിയത്. ഇതിന് ആറുപേരിലേക്ക് വരെ സാധ്യതയുണ്ട്. അതിനാൽ കൊവിഡ് ചട്ടങ്ങൾ പാലിക്കണം. ഇരട്ട മാസ്ക്ക് ധരിക്കുക. കൂടിച്ചേരലുകൾ ഒഴിവാക്കുക. വാക്സിനെടുത്തവരും ശ്രദ്ധിക്കണം. 

രണ്ട് മൂന്ന് തരംഗങ്ങൾക്ക് ഇടയിലുള്ള ദൈർഘ്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനിൽ രണ്ടുമാസത്തെ ഇടവേളയായിരുന്നു. ഇറ്റലി 17 ആഴ്ച, അമേരിക്ക 23 ആഴ്ച എന്നിങ്ങനെയാണ് മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള വന്നത്. കേരളത്തിൽ മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള പരമാവധി ദീർഘിപ്പിക്കണം. അതല്ലെങ്കിൽ മരണം കൂടാൻ സാധ്യതയുണ്ട്. ലോക്ക്ഡൗൺ ഇളവ് ശ്രദ്ധാപൂർവമാകണം. ആരോഗ്യ സംവിധാനം ശാക്തീകരിക്കാൻ നടപടികളെടുക്കും. 

മൂന്നാം തരംഗം വന്നാൽ  പ്രതിരോധിക്കാൻ മുൻകരുതലുകൾക്ക് തയ്യാറെടുപ്പുകൾ നടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയതായി ഐസൊലേഷൻ വാർഡ് ഒരുക്കും. തിരുവനന്തപുരത്തും കോഴിക്കോടും ഐസലേഷൻ ബ്ലോക്ക് ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ കേസുകൾ  ഉണ്ടാകുന്നിടത്ത് നിരീക്ഷണം ശക്തമാക്കും. പുതിയ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് നിരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com