തിരുവനന്തപുരം; സംസ്ഥാനത്ത് കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടർന്നേക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗത്തിൽ തീരുമാനമുണ്ടായിരിക്കും. ലോക്ക്ഡൗൺ അവസാനിക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷമാകും കൂടുതൽ ഇളവുകൾ വരുന്നത്.
ഓട്ടോ, ടാക്സി സർവീസുകൾക്കും കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾക്കും അനുമതി നൽകിയേക്കും. തുണിക്കടകൾ, ചെരിപ്പുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറക്കാൻ അനുമതി ഉണ്ടാകും. കൂടുതൽ ഇളവുകൾ നൽകി ഘട്ടം ഘട്ടമായാവും ലോക്ക്ഡൗൺ ഒഴിവാക്കുക. കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതൽ ഇളവുകൾ ഉണ്ട്. ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ അനുവദിക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കും അനുമതി ഉണ്ട്.
75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട്. 75 ശതമാനംപേരും പൂർണമായി വാക്സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ രോഗബാധ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ