'എന്തിനാണ് എന്നോട് ഈ അസഹിഷ്ണുത?'; സിപിഎമ്മിന് എതിരെ രമ്യ ഹരിദാസ്

തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ സിപിഎമ്മിനെ കടന്നാക്രമിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



നിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ സിപിഎമ്മിനെ കടന്നാക്രമിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍  മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയതു മുതല്‍ താന്‍ അനുഭവിക്കുന്നതാണ് ഈ അസഹിഷ്ണുത. അന്നത്തെ ഇടതുപക്ഷ കണ്‍വീനര്‍ തുടങ്ങിവെച്ച ആക്രമണത്തിന്റെ ബാക്കി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നെന്ന് രമ്യ ഹരിദാസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ധിക്കാരികളായ പ്രാദേശിക നേതാക്കളെ സിപിഎം നിലയ്ക്ക് നിര്‍ത്തണമെന്നും രമ്യ ആവശ്യപ്പെട്ടു. 

രമ്യ ഹരിദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

എന്തിനാണ് എന്നോട് ഈ അസഹിഷ്ണുത 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍  മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയതു മുതല്‍ ഞാന്‍ അനുഭവിക്കുന്നതാണ് ഈ അസഹിഷ്ണുത. അന്നത്തെ ഇടതുപക്ഷ കണ്‍വീനര്‍ തുടങ്ങിവെച്ച ആക്രമണത്തിന്റെ ബാക്കി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു .പ്രചരണ സമയത്ത് ഞാന്‍ പാടിയ പാട്ടുകള്‍ ആയിരുന്നു വിവാദമാക്കിയത്. പാര്‍ലമെന്റില്‍ പാട്ടു മത്സരമല്ല എന്നായിരുന്നു ആക്ഷേപം. ഇന്നും എഫ്ബിയില്‍ ഞാന്‍  പോസ്റ്റുചെയ്യുന്ന ഓരോ പോസ്റ്റിന്  താഴെയും ഒരു പാട്ടു പാടി തീര്‍ക്കു എന്ന കമന്റുമായി വരുന്ന സൈബര്‍ പോരാളികളാരും അരൂരില്‍ നിന്ന് മത്സരിച്ച് നിയമസഭയില്‍ എത്തിയ ഗായിക പാട്ടുപാടിയതിനെകുറിച്ച് യാതൊന്നും പറഞ്ഞു കണ്ടില്ല.ഞാന്‍ അവരെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.രാഷ്ട്രീയ സേവന രംഗത്തിറങ്ങി എന്നതുകൊണ്ട് കലാരംഗത്തു നിന്നോ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നോ മാറി നില്‍ക്കുന്നത് എന്തിനാണ്. എഴുത്തുകാരനും സിനിമാനടനും സ്‌പോര്‍ട്‌സ്മാനുമെല്ലാം രാഷ്ട്രീയത്തിലിറങ്ങി എന്നതിന്റെ പേരില്‍ ജനസേവനത്തിന് തടസ്സമാകില്ല എങ്കില്‍  തന്റെ കഴിവുകളും താല്പര്യങ്ങളും മാറ്റിനിര്‍ത്തുന്നത് എന്തിനാണ്.

ഞാന്‍ അന്നേ പറഞ്ഞതാണ് ഇടതുപക്ഷം കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും നിയമസഭ, പാര്‍ലമെന്റ് അംഗങ്ങള്‍ ആക്കി വിജയിപ്പിക്കുകയും ചെയ്തു പാരമ്പര്യമുള്ള പാര്‍ട്ടിയാണ് എന്ന്. സ്വന്തം പാര്‍ട്ടിക്കാര്‍ ചെയ്യുമ്പോള്‍ അത് കേമവും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ നെറികേടും ആകുന്ന പ്രത്യയശാസ്ത്രം എനിക്ക് മനസ്സിലാകുന്നില്ല. ആലത്തൂരിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും,ഞാന്‍ മത്സരിക്കാനെത്തുന്ന തിനുമുമ്പും മത്സരിക്കുമ്പോഴും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ്.പാര്‍ലമെന്റ് മണ്ഡലത്തിനു കീഴിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലം മാത്രമായിരുന്നു ഞാന്‍ മത്സരിക്കുന്ന സമയത്ത് യുഡിഎഫ് എംഎല്‍എ നിലവിലുണ്ടായിരുന്നത്. മൂന്ന് മന്ത്രിമാര്‍ ആയിരുന്നു ഇടതുപക്ഷത്തിന്റെ 6  മണ്ഡലങ്ങളെ പ്രതിനിധീകരിച്ചത്.വളരെ സൗഹാര്‍ദ്ദപരമായും ജനകീയപ്രശ്‌നങ്ങളില്‍ ഒന്നിച്ചു നിന്നും തന്നെയാണ് ഇത്രയും കാലം മുന്നോട്ടു പോയിട്ടുള്ളത്. ആലത്തൂരിലെ ഇടതുപക്ഷ മനസ്സിന്റെ പിന്തുണയില്ലാതെ ഞാനെങ്ങനെ 1,58,000 ത്തിലധികം വോട്ടുകള്‍ക്ക് ഇവിടെ വിജയിച്ചു. ഇടതുപക്ഷ അനുഭാവികളുടെ, ഇടതുപക്ഷ മനസ്സുള്ള സാധാരണക്കാരായ ജനങ്ങളുടെ പിന്തുണയാണ് എന്നെ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍  വിജയിപ്പിച്ചത്. അത് തന്നെയാണ് ഇന്നും എന്നെ ആ മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതും.

മണ്ഡലത്തിലെ എന്റെ യാത്രകളില്‍ നിരവധി സമയങ്ങളില്‍ രാഷ്ട്രീയകക്ഷി ഭേദമന്യേ ആളുകളുമായി അടുത്തിടപഴകാനും സംസാരിക്കാനും അവസരം ലഭിക്കാറുണ്ട്.അതില്‍ എല്ലാ കക്ഷികളുടെയും പ്രവര്‍ത്തകരും അനുയായികളും ഉണ്ടാവാറുണ്ട്. കേവലം വോട്ട് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയമെന്നത് സേവനത്തിനും സൗഹൃദത്തിനുമുള്ള മാര്‍ഗ്ഗമായിട്ടാണ് ഞാന്‍ കാണുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം എനിക്ക് വശമില്ല. ചില പ്രാദേശിക സിപിഎം നേതാക്കള്‍ വളരെ മോശമായ രീതിയിലാണ് ഇടപെടുന്നത്.സങ്കുചിതമായ ചിന്താഗതിയുള്ള ഇവര്‍ മാത്രമാണ് സത്യത്തില്‍ എനിക്ക് എതിരായി ഇവിടെ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് കാരണം എംപി ഫണ്ട് വെട്ടി കുറച്ചെങ്കിലും കുറഞ്ഞ കാലത്തിനുള്ളില്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്.അതില്‍ അവസാനത്തെതായിരുന്നു മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി ആംബുലന്‍സിനുള്ള തുക വകയിരുത്തിയത്.സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ സംഘടനകളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങളും പദ്ധതികളും സംഘടിപ്പിക്കാനും രണ്ടു വര്‍ഷത്തിനിടയ്ക്ക് സാധിച്ചിട്ടുണ്ട്.ഇതെല്ലാം ഇടതുപക്ഷത്തെ പ്രാദേശിക നേതാക്കളെ അസ്വസ്ഥമാക്കുന്നത് എന്തിനാണ്. എല്ലാ രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം  ജനക്ഷേമം ആണല്ലോ, ഞാനും ചെയ്യുന്നത് അത് മാത്രമാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഞാന്‍ പ്രവര്‍ത്തനങ്ങളിലൂടെയും അവരോടുള്ള സ്‌നേഹ- സൗഹൃദങ്ങളിലൂടെയും കാണിക്കുന്നത്. അതിന് അസഹിഷ്ണുതയോ  വെറുപ്പോ കാണിക്കേണ്ട കാര്യമില്ല.

കഴിഞ്ഞദിവസം ആലത്തൂര്‍ ഉണ്ടായ സംഭവവും അതിന്റെ ബാക്കി തന്നെയാണ്. ഒരുകൂട്ടം സ്ത്രീ തൊഴിലാളികള്‍ കോവിഡ് കാലത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ അവരെ കണ്ട് അഭിനന്ദിക്കാന്‍ ഞാന്‍ എന്റെ വാഹനം നിര്‍ത്തി ഇറങ്ങിച്ചെന്നതാണ് ഒരു പ്രാദേശിക നേതാവിനെ ചൊടിപ്പിച്ചത്.  എന്റെ മണ്ഡലത്തിലെ  പ്രിയപ്പെട്ട ജനങ്ങളാണ് അവര്‍. അവരോട്  സംസാരിക്കാന്‍ എനിക്ക് അവകാശം ഉണ്ട് .പിന്നീട് നിങ്ങള്‍ മാറ്റി പറയിപ്പിച്ചെങ്കിലും അവര്‍ എന്നോട് കാണിച്ച സ്‌നേഹവും കരുതലും എനിക്കുള്ള അംഗീകാരമാണ്.
അതില്‍ അസഹിഷ്ണുതയോ അസൂയയോ കാണിച്ചിട്ട് കാര്യമില്ല.അത്തരം പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ ആലത്തൂരില്‍ തന്നെ ഞാന്‍ ഉണ്ടാകും.

ധിക്കാരികളായ പ്രാദേശിക നേതാക്കളെ നിലക്ക് നിര്‍ത്താന്‍ സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഇടപെടണം.അസഹിഷ്ണുതയും അക്രമവും ആണ് ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തെ വിശിഷ്യ സിപിഎമ്മിനെ ഇല്ലാതാക്കിയത് എന്നത് മറന്നുപോകരുത്. ജനങ്ങളെല്ലാം നോക്കി കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്.രാഷ്ട്രീയ വ്യത്യാസത്തിനപ്പുറം സ്‌നേഹിക്കാനും സൗഹൃദം പങ്കിടാനും നന്മകളെ പിന്തുണക്കാനുമുള്ള ആലത്തൂരിലെ ജനങ്ങളുടെ മനസ്സ് എന്നോടൊപ്പമുള്ള കാലത്തോളം എനിക്ക് ഒരു ഭയവും ഇല്ല.ജനപ്രതിനിധിയെന്നാല്‍ യജമാനന്‍ അല്ല  സേവകന്‍ ആണെന്ന് വിശ്വസിക്കുന്ന ജനപ്രതിനിധിയാണ് ഞാന്‍. എന്നെ ഇങ്ങോട്ട് വന്ന്  കാണുന്നതിനേക്കാള്‍  ജനമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഗ്രഹിക്കുന്ന ജനപ്രതിനിധിയാണ് ഞാന്‍. അതെന്നും അങ്ങനെ തന്നെ ആയിരിക്കും.
പ്രതിസന്ധി സമയത്ത് ധൈര്യം തന്ന് കൂടെ നിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
എത്ര കുതന്ത്രങ്ങള്‍ പ്രയോഗിച്ച് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ചാലും ആലത്തൂരുകാരുടെ  മനസ്സില്‍ മായാതെ ഞാനുണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com