അപൂർവ രോ​ഗത്തോട് പൊരുതി 5 മാസം പ്രായമുള്ള കുഞ്ഞ്, ഒരു ഡോസ് മരുന്നിന് 16 കോടി; സഹായം തേടി പിതാവ് ഹൈക്കോടതിയിൽ

സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം തേടിയാണ് പിതാവ് കോടതിയെ സമീപിച്ചത്
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: അപൂർവ രോ​ഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം തേടി പിതാവ് ഹൈക്കോടതിയിൽ. ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക്  സഹായം തേടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. 

16 മുതൽ 18 കോടി രൂപയാണ് ചികിത്സ ചെലവ്. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞാണ് അപൂർവ രോഗത്തോട് പൊരുതുന്നത്. 
കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ് കുഞ്ഞിപ്പോൾ. ചികിത്സയുടെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള ഒനസെമനജീൻ എന്ന മരുന്ന് ഒരു ഡോസ് നൽകണം. 16 കോടി മുതൽ 18 കോടി വരെയാണ് ഇതിന്റെ വില. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കണം എന്നാണ് പിതാവ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിച്ചു. തുടർന്ന് കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ചായിരിക്കും തീരുമാനമെന്ന് കോടതി പറഞ്ഞു.  ഇക്കാര്യങ്ങൾ പരിശോധിച്ച് 28-നകം സത്യവാങ്മൂലം ഫയൽചെയ്യാൻ സർക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിർദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com