അതിതീവ്ര ബാധിത പ്രദേശങ്ങളിലെ കോവിഡ് പരിശോധന പത്തിരട്ടിയാക്കും, മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; കോവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാൻ സംസ്ഥാനം. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 

ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുക. അതായത് തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടിപിആര്‍ കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതാണ്.

ഒരാഴ്ചത്തെ ടിപിആര്‍ 20നും 30 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തുന്നതാണ്. ഒരാഴ്ചത്തെ ടിപിആര്‍ 2നും 20 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തുന്നതാണ്. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും ആന്റിജന്‍, ആര്‍ടിപിസിആര്‍., മറ്റ് പരിശോധനകളാണ് നടത്തുന്നത്. ഒരാഴ്ചത്തെ ടിപിആര്‍ 2 ശതമാനത്തിന് താഴെയായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളില്‍ 5 സാമ്പിള്‍ എന്ന നിലയില്‍ ആര്‍ടിപിസിആര്‍ പൂള്‍ഡ് പരിശോധനയാണ് നടത്തുക.

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത്/ വാര്‍ഡ് എന്നിവിടങ്ങളിലെ സ്ഥിതി ജില്ലാ സര്‍വയലന്‍സ് യൂണിറ്റ് വിശകലനം നടത്തുകയും പരിശോധനയ്ക്കുള്ള ടാര്‍ജറ്റ് നിശ്ചയിക്കുകയും ചെയ്യും. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, സ്ഥാപനങ്ങള്‍, പ്രത്യേക പ്രദേശങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ സമീപത്തുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ആവശ്യമെങ്കില്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളും ഉപയോഗിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com