എല്ലാ വീടുകളിലും പൈപ്പുവെളളം; ജല്‍ജീവന്‍ പദ്ധതിക്കായി കേരളത്തിന് 1804 കോടി, ഓരോമാസവും വിലയിരുത്താന്‍ മുഖ്യമന്ത്രിയോട് കേന്ദ്രം

എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഊര്‍ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഊര്‍ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി കേരളത്തിന് 2021-22  വര്‍ഷത്തിലേക്ക് 1804 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ചത് 404.24 കോടിയായിരുന്നു.

2024ഓടെ എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിക്കാനുള്ള പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമല്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് ജലവിഭവമന്ത്രി ഗജേന്ദ്രസിങ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു.

എല്ലാവര്‍ക്കും പൈപ്പുവെള്ളം പദ്ധതി നടപ്പാക്കുന്നതില്‍ കേരളം വളരെ പുറകിലാണ്. ഈയിടെ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കേന്ദ്ര ജലവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഓഗസ്റ്റ് 15-ന് പദ്ധതി തുടങ്ങുമ്പോള്‍ സംസ്ഥാനത്തെ 67.14 ലക്ഷം വീടുകളില്‍ 16.64 ലക്ഷത്തിലേ പൈപ്പുവെള്ളം എത്തിയിരുന്നുള്ളൂ.

22 മാസങ്ങള്‍ക്കിടയില്‍ 6.36 ലക്ഷം വീടുകളില്‍കൂടി വെള്ളമെത്തിക്കാനായി. എങ്കിലും ഈ സംഖ്യ ദേശീയശരാശരിയെക്കാള്‍ കുറവാണ്. ദേശീയതലത്തില്‍ ഇക്കാലത്തെ വര്‍ധന 22 ശതമാനമാണെങ്കില്‍ കേരളത്തില്‍ പത്തുശതമാനമാണ്. ഇനിയും 44.14 ലക്ഷം വീടുകളില്‍ പൈപ്പുവെള്ളം എത്തിക്കാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com