ഷാർജ: ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (29)ന്റെ മരണം കൊലപാതകം അല്ലെന്ന് പൊലീസ്. ആഫ്രിക്കൻ വംശജരുടെ വഴക്കു കണ്ടു ഭയന്നു രക്ഷപ്പെടാൻ ശ്രമിക്കവെ കെട്ടിടത്തിൽ നിന്നു വീണാണ് മരണം സംഭവിച്ചത് എന്ന് പൊലീസ് പറയുന്നു.
ഷാർജ അബു ഷഗാരയിൽ താമസിച്ചിരുന്ന വിഷ്ണു വിജയന് നൈജീരിയൻ സ്വദേശികളുടെ വാക്കുതർക്കത്തിന് ഇടയിൽപ്പെട്ട് കുത്തേൽക്കുകയായിരുന്നു എന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. കുത്തിയതിന് ശേഷം അപകടമരണം എന്ന് വരുത്തി തീർക്കാൻ വിഷ്ണുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
അഫ്രിക്കൻ വംശജർ തമ്മിൽ തർക്കമുണ്ടായ കെട്ടിടത്തിലാണു വിഷ്ണുവും താമസിച്ചിരുന്നത്. വഴക്കു രൂക്ഷമായപ്പോൾ പേടിച്ച് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഗുരുതര പരുക്കേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചത്. കൊലപാതകമാണെന്നു സംശയിക്കാൻ തക്ക മുറിവുകളില്ലെന്നും പൊലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാർജയിൽ ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ