മരംമുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം :  വി ഡി സതീശന്‍

സുധാകരൻ കെപിസിസി അധ്യക്ഷനായതിനെ സിപിഎം ഭയപ്പെടുന്നു
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : മരംമുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സുധാകരനുമായുള്ള വാക്‌പോരിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധാകരനെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഇരിക്കുന്ന കസേരയുടെ വലിപ്പം അറിയാതെയുള്ളതാണ്. മുഖ്യമന്ത്രി കോവിഡ് വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. 

ഇതുകൊണ്ടൊന്നും വനം കൊള്ള ഇല്ലാതാകില്ല. വനംകൊള്ള അടക്കം ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉള്ളത്. അനാവശ്യ വിവാദത്തിന് പുറകെ പോയി അത് ഇല്ലാതാക്കാന്‍ കോണ്‍ഗ്രസോ യുഡിഎഫോ ഒരുക്കമല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

കോവിഡ് ലോക്ഡൗൺ പ്രതിസന്ധിക്കിടെ സർക്കാർ നൽകുന്ന ഇളവുകളും ആനൂകൂല്യങ്ങളും മറ്റും അറിയാനാണ് ആളുകൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുന്നത്. എന്നാൽ മുഖ്യമന്ത്രി ഇത് ദുരുപയോഗപ്പെടുത്തി. വാർത്താസമ്മേളനത്തിൽ 40 മിനിറ്റെടുത്ത് വിശദീകരിക്കേണ്ട കാര്യമില്ലായിരുന്നു.

ഇല്ലാത്ത കാര്യം പെരുപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞത്. ഇതിനുള്ള കൃത്യമായ മറുപടി സുധാകരനും നൽകിയിട്ടുണ്ട്. സുധാകരൻ പറയാത്ത കാര്യങ്ങളാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. അനാവശ്യ വിവാദമാണിത്. സുധാകരന്റെ പ്രതികരണത്തോടെ ഈ വിവാദം അവസാനിക്കട്ടെയെന്നും സതീശൻ പറഞ്ഞു.

പ്രശ്നങ്ങൾ തുടങ്ങിവച്ചത് സുധാകരനല്ല. സുധാകരൻ കെപിസിസി അധ്യക്ഷനായതിനെ സിപിഎം ഭയപ്പെടുന്നു. സുധാകരന്റെ പേരു പ്രഖ്യാപിച്ചപ്പോൾ തന്നെ സിപിഎം വിമർശനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വീണ്ടും ആരോപണം ഉന്നയിച്ചാൽ അതിന് മറുപടി പറയണോയെന്ന് തീരുമാനിക്കേണ്ടത് സുധാകരനാണെന്നും വി ഡി സതീശൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com