വിവാഹാഭ്യർഥന നിരസിച്ച യുവാവിനെ 'കൈകാര്യം' ചെയ്യാൻ ക്വട്ടേഷൻ, യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

മയ്യനാട് സങ്കീർത്തനത്തിൽ ലിൻസി ലോറൻസ് എന്ന ചിഞ്ജു റാണിയാണ് (30) ക്വട്ടേഷൻ നൽകിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ യുവതിയും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25)യെയാണ് തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവർച്ച നടത്തിയത്. മയ്യനാട് സങ്കീർത്തനത്തിൽ ലിൻസി ലോറൻസ് എന്ന ചിഞ്ജു റാണിയാണ് (30) ക്വട്ടേഷൻ നൽകിയത്. 

ലിൻസിക്കൊപ്പം ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ വർക്കല അയിരൂർ അ‍ഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടിൽ വീട്ടിൽ അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വർക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസിൽ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരാണ് അറസ്റ്റിലായത്. ഗൗതം കൃഷ്ണയേയും സുഹൃത്ത് വർക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മർദിച്ച് അവശരാക്കി വഴിയിൽ ഉപേക്ഷിച്ചത്. മർദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടിൽ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മർദിച്ചതെന്നും പൊലീസ് പറഞ്ഞു. 

ലിൻസി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഭർത്താവ് ഗൾഫിലാണ്. ഒന്നര വർഷം മുൻപാണ് ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവർ പാരിപ്പള്ളിയിലെ മൈക്രോ ഫിനാ‍ൻസ് സ്ഥാപനത്തിലെ കലക്‌ഷൻ ഏജന്റുമാരാണ്. ഇവരുടെ ബന്ധം ശക്തമായതോടെ മൊബൈൽ ഫോണും മറ്റും ലിൻസി ​ഗൗതമിനായി നൽകിയിരുന്നു. ഇതിനിടെ വിവാഹാഭ്യർഥന നിരസിച്ച് അകലാൻ ശ്രമിച്ചതോടെ ഗൗതമിനോടു പകയായി. തുടർന്നാണ് വർക്കലയിലെ സംഘത്തിനു ക്വട്ടേഷൻ നൽകുന്നത്. 

വിഷ്ണു ചാത്തന്നൂരിൽ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിൻസി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കൾ വരുന്നുണ്ടെന്നും അവർക്കൊപ്പം പോയി പണം വാങ്ങി നൽകണമെന്നും പറഞ്ഞു. ക്വട്ടേഷൻ സംഘം എത്തി വിഷ്ണുവിനെ കാറിൽ കയറ്റി അയിരൂർ കായൽ വാരത്ത് എത്തിച്ചു. മർദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടർന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയിൽ ഒളിവിൽ കഴിയുമ്പോഴാണ് ലിൻസിയെ പിടികൂടുന്നത്. ക്വട്ടേഷൻ ഏറ്റെടുക്കുന്നത് അനന്ദുവാണെന്നും 40000 രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 10,000 രൂപ ആദ്യം നൽകി. കൃത്യത്തിനു ശേഷം ബാക്കി തുകയും നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com