കൊല്ലം: വിശാഖപട്ടണം ബീച്ച് കാണാൻ ഇറങ്ങി വഴി തെറ്റി കൊല്ലത്തെത്തി പതിനൊന്നു വയസുകാരൻ. കഴിഞ്ഞ ഒരു മാസമായി സർക്കാർ ചിൽഡ്രൻസ് ഹോമിൽ കഴിയുകയായിരുന്നു ആഞ്ജനേയലു. ഒടുവിൽ ഏറെ തെരച്ചിലുകൾക്ക് ശേഷം അധികൃതർ ഇവന്റെ മാതാപിതാക്കളെ കണ്ടെത്തി മടക്കി അയച്ചു.
ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ജുജുരു ഗ്രാമത്തിൽ നിന്നുള്ള ആഞ്ജനേയലുവാണ് വിശാഖപട്ടണം ബീച്ച് കാണാൻ ഇറങ്ങി തിരിച്ചത്.
മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാഷ അറിയാത്തത് കുട്ടിയിൽ നിന്ന് വിവരം ശേഖരിക്കുന്നതിനും തിരിച്ചടിയായി.
വിശാഖപട്ടണം ബീച്ചിലെത്തിയ കുട്ടി അവിടെ മൂന്നുനാൾ താമസിച്ചു. ശേഷം തിരികെ പോകാൻ ട്രെയിൻ കയറിയപ്പോൾ മാറിപ്പോയെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കായംകുളത്തുവെച്ച് പോലീസ് പിടിയിലായ ബാലനെ കൊല്ലം ചിൽഡ്രൻസ് ഹോമിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിൽ ജനിച്ചുവളർന്ന കരിങ്ങന്നൂർ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥൻ സുരാജ് എം എസ് ദ്വിഭാഷിയായി രംഗത്തെത്തിയതോടെയാണ് കുട്ടിയുടെ വിലാസം കണ്ടുപിടിക്കാനായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ