കെ സുധാകരന്റെ വാര്‍ത്താ സമ്മേളനം/ഫെയ്‌സ്ബുക്ക്
കെ സുധാകരന്റെ വാര്‍ത്താ സമ്മേളനം/ഫെയ്‌സ്ബുക്ക്

കെപിസിസിയ്ക്ക് 51 അംഗ കമ്മിറ്റി; 15 ജനറല്‍ സെക്രട്ടറിമാര്‍; താഴെത്തട്ടില്‍ അയല്‍ക്കൂട്ടങ്ങള്‍: ഇനി 'സെമി കേഡര്‍' പാര്‍ട്ടിയെന്ന് സുധാകരന്‍

കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരാണ് ഉണ്ടാവുക


തിരുവനന്തപുരം: കെപിസിസി ജംബോ കമ്മിറ്റി പൊളിച്ചു. ഇനിമുതല്‍ 51 അംഗ കമ്മിറ്റി ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരാണ് ഉണ്ടാവുകയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഇതിന് താഴെ സെക്രട്ടറിമാരുണ്ടാകും. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അല്ലെങ്കിലും അവരെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിളിക്കും. സ്ത്രീ, ദലിത് പ്രതിനിധി കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. വനിതകള്‍ക്ക് പത്ത് ശതമാനം ഭാരവാഹിത്വം എല്ലാ മേഖലകളിലും ഉറപ്പാക്കും. എസ്എസി,എസ്ടി മേഖലയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തും.  പരാജയത്തിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തും. വിലയിരുത്താനായി മൂന്ന് അംഗങ്ങളുള്ള അഞ്ച് മേഖല കമ്മിറ്റികളിലായി നിശ്ചയിക്കും. 

താഴേത്തട്ടില്‍ ജില്ലാ കമ്മിറ്റി, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക്, മണ്ഡലം കമ്മിറ്റി, വാര്‍ഡ്, ബുത്ത്, മൈക്രോ ലെവല്‍ കമ്മിറ്റികള്‍ (അയല്‍ക്കൂട്ടം) എന്നിങ്ങനെ പുനസംഘടിപ്പിക്കും. 30മുതല്‍ 50വരെ വീടുകള്‍ളാകും ഈ അയല്‍ക്കൂട്ട കമ്മിറ്റികളിലുണ്ടാവുക. 

അച്ചടക്കരാഹിത്യത്തിന് അറുതി വരുത്താന്‍ എന്തുവില കൊടുത്തും പാര്‍ട്ടി തയ്യാറാക്കും. സംസ്ഥാന, ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതി രൂപീകരിക്കും. തെരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരായ പരാതി പഠിച്ച് നടപടിയുണ്ടാകും. 

രാഷ്ട്രീയ പഠനത്തിന് പൊളിറ്റിക്കല്‍ സ്‌കൂള്‍. താഴെത്തട്ടിലുള്ള എല്ലാ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. കെപിസിസി ആസ്ഥാനത്ത് സ്ഥിരം മീഡിയ സെല്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com